കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ നിർദിഷ്ട എൽപിജി ടെർമിനലിനെതിരേ സമരം ചെയ്തവർക്കുനേരേ ലാത്തിച്ചാർജ് നടത്തിയ കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി ടി.പി സെൻകുമാർ.
യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായത് ശരിയായ നടപടിയാണ്. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാതയിൽ സമരക്കാർ പ്രതിഷേധിച്ചപ്പോഴാണ് ഡിസിപി ഇടപെട്ടതെന്നും കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ ഡിജിപി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം അന്നു പുറത്ത് പറഞ്ഞിരുന്നില്ലെന്നേയുള്ളു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും സെൻകുമാർ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാണു ഡിജിപി ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. ദൃശ്യങ്ങൾ പൂർണമായും പരിശോധിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. പോലീസ് ആരുടേയും വീട്ടിലേക്ക് എത്തി മർദിച്ചിട്ടില്ല. പ്രധാനമന്ത്രി എത്തുന്ന ദിവസത്തിനു തൊട്ടു മുൻപത്തെ ദിവസം അദ്ദേഹം കടന്നു പോകേണ്ട വഴിയിൽ എസ്പിജി പരിശോധനകൾ നടത്താൻ നിശ്ചയിച്ച സമയത്താണ് സമരക്കാർ എത്തിയത്. എസ്പിജി പരിശോധിക്കുന്ന റൂട്ടിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള പരിശോധനകൾക്കായി വഴിയൊരുക്കുക മാത്രമാണ് ഡിസിപി ചെയ്തതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
പുതുവൈപ്പിനിലെ സമരസ്ഥലത്ത് യതീഷ് ചന്ദ്ര എത്തിയിട്ടില്ല. ഇതു സംബന്ധിച്ച് തെറ്റായ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ നൽകുന്നത്. ഇതു കാണിക്കുന്ന മാധ്യമങ്ങൾ എപ്പോഴാണ് അവിടെ യതീഷ് ചന്ദ്ര പോയതെന്നു പറയണം. പുതുവൈപ്പ് സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുണ്ടെന്നും ഡിജിപി പറഞ്ഞു. ഇതു സംബന്ധിച്ചു ആലുവ റൂറൽ എസ്പി എ.വി. ജോർജ് നടത്തിയ പ്രസ്താവനയ്ക്കെതിരേ സിപിഐ അടക്കമുള്ള ഭരണകക്ഷിയിലെ പാർട്ടികൾ തന്നെ രംഗത്തു വന്ന സാഹചര്യത്തിലാണ് എസ്പിയുടെ നിലപാടിനെ ഡിജിപിയും ശരിവച്ചത്. പ്രോജക്ടിനെ സംരക്ഷിക്കണമെന്ന മുകളിലുള്ള അധികാരികളുടെ നിർദേശം പാലിക്കുക മാത്രമാണ് പോലീസ് ചെയ്തത്.
ഇത്തരമൊരു പ്രോജക്ട് വരുന്പോൾ കുറേ ആളുകൾക്കു ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മൂന്നര കോടി ജനങ്ങൾക്കു പ്രയോജനമുണ്ടാകുന്ന പ്രോജക്ട് ഉണ്ടാക്കുന്പോൾ മൂവായിരം അല്ലെങ്കിൽ നാലായിരം ആളുകൾക്കു പ്രയാസമുണ്ടാകുകയാണെങ്കിൽ അത് സർക്കാരിനെ ബോധ്യപ്പെടുത്തി പരിഹരിക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
റൂറൽ എസ്പി തീവ്രവാദ ബന്ധം ആരോപിച്ച പശ്ചാത്തലത്തിൽ അത് സംബന്ധിച്ച വിശദാംശങ്ങളും ഡിജിപി ശേഖരിച്ച ശേഷമാണ് മാധ്യമങ്ങൾക്കു മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ സേഫ് ഹൗസ് എന്നറിയപ്പെടുന്ന സെൻട്രൽ പോലീസ് സ്റ്റേഷനോടു ചേർന്നുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ ഗൃഹത്തിലായിരുന്നു ഡിസിപി, റൂറൽ എസ്പി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
യതീഷ് ചന്ദ്രയെ ന്യായീകരിച്ചു ഡിജിപി
12:56 AM Jun 21, 2017 | Deepika.com