തിരുവനന്തപുരം: പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചു.
ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്കു പകരുമെന്നതിനാൽ രോഗബാധിതർ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എൻ 1 ബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിച്ച് കൊതുകു കളുടെ ഉറവിടനശീകരണം നടത്തണം. ഇപ്പോൾ പടരുന്ന പനി അധികവും വൈറൽ പനിയാണ്. ആവശ്യത്തിനു വിശ്രമം എടുക്കുകയും സാധാരണ പനിക്കുള്ള മരുന്നുകൾ കഴിക്കുകയും ചെയ്താൽ മതി. ഡെങ്കിപ്പനിയും എച്ച്1 എൻ1 പനിയും അധികം പേരിലും മാരകമാവാറില്ല.
മൂന്നോ നാലോ ദിവസം കൊണ്ടു പനി ഭേദമാകും. ശാരീരികവും മാനസികവുമായ വിശ്രമം പനി വേഗം ഭേദമാകാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം.
എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേർത്തു തയാറാക്കിയ പാനീയം ക്ഷീണമകറ്റാൻ ഉത്തമമാണ്. കുട്ടികൾ, പ്രായം ചെന്നവർ, പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവരിലും ദീർഘകാലമായി വൃക്ക, കരൾ, ശ്വാസകോശ രോഗികൾ എന്നിവർക്കും പനി വന്നാൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ശ്രദ്ധയോടെയുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. പനി ബാധിതർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ചികിത്സ തേടണം.
കൈകാലുകളിൽ മുറിവുകൾ ഉള്ളവർ അഴുക്കുവെള്ളത്തിൽ ഇറങ്ങരുത്. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകൾ കഴിക്കണം. പനി ബാധിച്ചവർ ദൂരയാത്ര ഒഴിവാക്കണം.
അധിക കായിക പ്രവർത്തനങ്ങളും പാടില്ല. ഭക്ഷണത്തിൽ അമിതമായ ഉപ്പും കൊഴുപ്പും ഒഴിവാക്കണം. ശീതളപാനീയങ്ങൾ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയും ഒഴിവാക്കണം. സ്വയം ചികിത്സ പാടില്ല.
ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് കഴിക്കുക. ദീർഘകാല രോഗികൾ, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ തുടർച്ചയായി കഴിക്കുന്ന മരുന്നുകൾ നിറുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.
പനി: ആരോഗ്യവകുപ്പ് മുൻകരുതൽ നിർദേശം പുറപ്പെടുവിച്ചു
12:53 AM Jun 21, 2017 | Deepika.com