കണ്ണൂർ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം കരാർ തന്റെ പൂർണ ഉത്തരവാദിത്വത്തിൽ നടത്തിയതാണ്. അക്കാര്യത്തിൽ ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കുന്ന സമീപനം ഉണ്ടാകില്ല. കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കരാറും യുഡിഎഫിന്റെ കാലത്തെ കരാറും തമ്മിൽ താരതമ്യപ്പെടുത്തണം. ടെൻഡർ നടപടികൾക്കു ശേഷം യാതൊന്നും കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ നിർദേശപ്രകാരമാണ് കരാറുണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണ്. ഇക്കാര്യത്തിൽ യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വിഴിഞ്ഞം കരാർ: ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് ഉമ്മൻ ചാണ്ടി
02:05 AM May 30, 2017 | Deepika.com