തിരുവനന്തപുരം: കേരളം ക്രമസമാധാനരംഗത്തു മികച്ച സംസ്ഥാനമാണെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി. സദാശിവത്തിനു കത്തയച്ചു. കേരളത്തിൽ ക്രമസമാധാനത്തകർച്ചയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയും ബിജെപിക്കാർക്കെതിരെയുമുള്ള അക്രമങ്ങൾ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബിജെപി. എംപി പൂനം മഹാജൻ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിന്റെ പകർപ്പ് ഉൾപ്പെടെ ഗവർണർ അയച്ച കത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൂനം മഹാജൻ നല്കിയ കത്തിൽ സർക്കാർ അധികാരത്തിൽ വന്നശേഷം 19 ആർഎസ്എസ്, ബിജെപി, എബിബിപി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരേ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പറഞ്ഞിരുന്നു. 1300 ഓളം കേസുകൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ 13ന് ഒ.രാജഗോപാൽ എംഎൽഎ ഗവർണർക്കു നൽകിയ കത്തിൽ 14 സംഘപരിവാർ പ്രവർത്തകർ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കൊല ചെയ്യപ്പെട്ടു എന്നാണു പറഞ്ഞിരുന്നത്. പോലീസ് റിപ്പോർട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകൾ വൈരുധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണ്.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എം. എൻ. വെങ്കിടാചലയ്യ ചെയർമാനായുള്ള പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ പഠനത്തിൽ, ക്രമസമാധാനപാലനത്തിൽ മുന്നിൽ നിൽക്കുന്നതു കേരളവും തമിഴ്നാടുമാണ്. പൂനം മഹാജന്റെ ആരോപണങ്ങൾ തെറ്റാണെന്നു മാത്രവുമല്ല, രാഷ്ട്രീയ പ്രേരിതമാമെന്നും കത്തിൽ പറയുന്നു.
ക്രമസമാധാനം: ഗവർണർക്കു മുഖ്യമന്ത്രിയുടെ കത്ത്
02:05 AM May 30, 2017 | Deepika.com