കൊച്ചി: ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) അറിയിച്ചു. സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനത്തെ പിന്തുണച്ചാണു പ്രതിഷേധം. പ്രതിദിനം 6000 രൂപയ്ക്കും 14,000 രൂപ യ്ക്കും ഇടയില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ചു ശതമാനവും പതിന്നാലായിരത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും എസി റസ്റ്ററന്റുകളില്‍ 18 ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനാണു നീക്കം.
കേരളത്തില്‍ അര ശതമാനം മാത്രമാണ് പത്തു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി. ജിഎസ്ടി നടപ്പിലാകുന്പോൾ ചെറിയ ഹോട്ടലുകള്‍ പോലും നികുതിയുടെ പരിധിയില്‍ വരുന്നതിനാൽ ഉപഭോക്താക്കള്‍ക്കെന്നപോലെ ഹോട്ടലുടമകളുടെയും സാമ്പത്തികഭാരം വര്‍ധിക്കും. നികുതിയില്‍ നിന്നൊഴിവാക്കുകയോ കുറഞ്ഞ നികുതിഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരമെന്നു കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
ജിഎസ്ടി: ഹോട്ടലുകള്‍ ഇന്ന് അടച്ചിടും
02:05 AM May 30, 2017 | Deepika.com