കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ടു മുൻമന്ത്രി ഇ.പി. ജയരാജനുൾപ്പെടെയുള്ള പ്രതികൾ സാന്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഇക്കാരണത്താൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കാനിടയില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.
തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പി വി. ശ്യാംകുമാറാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ബന്ധു നിയമനക്കേസ് റദ്ദാക്കാൻ ഇ.പി. ജയരാജൻ നൽകിയ ഹർജിയിൽ, പ്രതികൾ എന്തു നേട്ടമാണുണ്ടാക്കിയതെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സിംഗിൾ ബെഞ്ച് മേയ് 23 ന് വിജിലൻസിനു നിർദേശം നൽകിയിരുന്നു.
2016 ഒക്ടോബർ ഒന്നിനാണ് ബന്ധുവായ സുധീർ നന്പ്യാരെ അന്നു മന്ത്രിയായിരുന്ന ജയരാജൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എംഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം റദ്ദാക്കാൻ ഒക്ടോബർ മൂന്നിന് ജയരാജൻ കുറിപ്പ് നൽകി.
തുടർന്ന് ഒക്ടോബർ 13 ന് നിയമനം റദ്ദാക്കി ഉത്തരവുമിറങ്ങി. ബന്ധു നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജയരാജനു പുറമേ സുധീർ നന്പ്യാർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി എന്നിവരെ കേസിൽ പ്രതികളാക്കിയിരുന്നു. പിന്നീട് സുധീർ നന്പ്യാർ നൽകിയ ഹർജിയിൽ അന്വേഷണം സിംഗിൾബെഞ്ച് സ്റ്റേ ചെയ്തു. ഈ ഹർജിയിൽ മാർച്ച് ഏഴിനും 17 നും രണ്ട് റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്.
ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ബന്ധുവിനെ നിയമിച്ചുവെന്നാരോപിച്ചാണ് ഇ. പി. ജയരാജനെതിരേ കേസെടുത്തത്. നിയമനം റദ്ദാക്കിയതിനാൽ ജയരാജനോ സുധീർ നന്പ്യാരോ ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് രണ്ടാമതു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസ് നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നു വിജിലൻസ് വ്യക്തമാക്കുന്നു.ജയരാജന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ബന്ധു നിയമനം: ഇ.പി ജയരാജനെതിരായ കേസ് ലനിൽക്കാനിടയില്ലെന്നു വിജിലൻസ്
01:52 AM May 30, 2017 | Deepika.com