കാഞ്ഞിരപ്പള്ളി: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ആനക്കല്ല് തൂങ്കുഴിയിൽ സാജുവിന്റെ മകൻ ജോർജ് തോമസ്(ജിത്തു-22) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 3.30ന് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.
ഇന്നലെ 12.15ഓടെ കാഞ്ഞിരപ്പള്ളി ചേപ്പുംപാറ വളവിലായിരുന്നു അപകടം. ചങ്ങനാശേരിയിലേക്കുള്ള യാത്രയിൽ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ജോർജും സുഹൃത്തുക്കളും സഞ്ചരിച്ച കാർ എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ബസ് കാറിലിടിച്ച ശേഷം മറ്റൊരു കാറിലും ഇടിച്ചു നിയന്ത്രണം വിട്ടു റോഡരികിലേക്കു പാഞ്ഞുകയറി മരത്തിൽ ഇടിച്ചു നിന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിൽനിന്നു നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് യുവാക്കളെ പുറത്തെടുത്തെങ്കിലും ജോർജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഒപ്പമുണ്ടായിരുന്ന കാർത്തിക്, ആഷിക്, ജീവൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബംഗളൂരു വിൽ ബിബിഎ വിദ്യാർഥിയാണ് ജോർജ്.
മാതാവ് ജോയമ്മ ചുങ്കപ്പാറ തുരുത്തിയിൽ കുടുംബാംഗം. സഹോദരങ്ങൾ: ജോൺ, ജോസഫ്. (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ)
ജോർജ് തോമസിന്റെ മൃതദേഹം ഇന്നലെ ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
ബസും കാറും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു
01:39 AM May 29, 2017 | Deepika.com