കണ്ണൂർ: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ മജീഷ്യനും ജ്യോത്സ്യനും വിചാരിച്ചാൽ നടക്കില്ലെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. അതിനു സിപിഎമ്മും ബിജെപിയുംതന്നെ തീരുമാനിക്കണം. ശാശ്വത സമാധാനത്തിനായി സിപിഎമ്മും ബിജെപിയും ഊരിയ വാൾ ഉറയിലിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച കെ.പി. നൂറുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ അക്രമം അമർച്ച ചെയ്യാൻ സമർഥരായ പോലീസുകാർക്ക് സ്വാതന്ത്ര്യം കൊടുക്കണം. സാംസ്കാരിക-രാഷ്ട്രീ യ രംഗങ്ങളിൽ കേരളീയർക്കാകെ അഭിമാനിക്കാവുന്ന സംഭാവനകൾ നൽകിയ കണ്ണൂർ ജില്ലയിൽ ഇപ്പോഴും മനുഷ്യന്റെ കട്ടരക്തം വീഴുന്ന സാഹചര്യം എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നു കമ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയും ആത്മപരിശോധന നടത്തണം. കാലമെത്ര പോയിട്ടും കണ്ണൂർ ജില്ല മാറിയിട്ടില്ല. അക്രമം അന്നും ഇന്നും തുടരുകയാണ്. ഈ ജില്ലയ്ക്ക് എന്തുപറ്റിയെന്നു ജനങ്ങൾ ചിന്തിക്കുകയാണ്.
കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാൻ പഴയകാലത്തെപ്പോലെ സിപിഎം മാത്രം വിചാരിച്ചാൽ സാധിക്കില്ല. ബിജെപിയുംകൂടി വിചാരിക്കണം. പണ്ട് തലശേരിയിൽ തല വെട്ടിയതിന്റെ സ്കോർ ബോർഡ് വച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെ പതിവ് തുടരുകയാണ്. നാദാപുരം മുതൽ തൃക്കരിപ്പൂർ വരെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. നിങ്ങൾ പഴയ പാർട്ടികളല്ല. സിപിഎം കേരളം ഭരിക്കുന്ന പാർട്ടിയാണ്. ബിജെപി ഇന്ത്യയിൽ തന്നെ ക്രമസമാധാനം കൊണ്ടുവരാൻ ബാധ്യതയുള്ള പാർട്ടിയാണ്. ഇരു പാർട്ടികളും ഭരണകർത്താക്കളാണെന്ന് ഓർക്കണമെന്നും ആന്റണി പറഞ്ഞു.
കണ്ണൂരിന്റെ സമാധാനത്തിന് ഊരിയെടുത്ത വാളുകൾ ഉറയിലിടണം: എ.കെ. ആന്റണി
01:39 AM May 29, 2017 | Deepika.com