തിരുവനന്തപുരം: കുടുംബങ്ങളിലേക്ക് കടന്നുചെന്ന കഥാകാരനായിരുന്നു മുട്ടത്തുവർക്കിയെന്ന് പത്മശ്രീ മധു. പ്രസ്ക്ലബ് ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ മുട്ടത്തുവർക്കി ഫൗണ്ടേഷൻ സംഘടിപ്പിച്ച മുട്ടത്തു വർക്കി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്രിമത്വം ഇല്ലാത്ത എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അക്കാലത്ത് വീട്ടമ്മമാരുടെ പ്രധാന സംസാരവിഷയം വാരികകളിൽ വന്നിരുന്ന മുട്ടത്തുവർക്കിയുടെ നോവലുകളായിരുന്നു. കുടുംബിനികളെ അത്രയേറെ ആകർഷിച്ചിരുന്നു അദ്ദേഹത്തിന്റെ രചനകൾ. കുടുംബങ്ങൾക്കുള്ളിലേക്ക് ഇത്രയേറെ കടന്നുചെന്ന സാഹിത്യകൃതികൾ അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.
രണ്ടുകൈകൾകൊണ്ടും മുട്ടത്തുവർക്കി എഴുതുമെന്ന് അന്നു തങ്ങളൊക്കെ ഹാസ്യരൂപേണ പറയുമായിരുന്നു. അത്രയേറെ നോവലുകളാണ് അക്കാലത്ത് അദ്ദേഹം എഴുതിയത്. എന്നാൽ ആ ഒരു കാലഘട്ടത്തിനുശേഷം സ്ത്രീ വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവു വന്നിട്ടുണ്ട്. സാഹിത്യത്തിൽ മുട്ടത്തുവർക്കിയുടെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 26-ാമത് മുട്ടത്തു വർക്കി സാഹിത്യ അവാർഡ് ടി.വി. ചന്ദ്രനു മധു സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും പ്രഫ. പി.ആർ.സി. നായർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
മധ്യതിരുവിതാംകൂറിന്റെ ഹൃദയസ്പന്ദനങ്ങളെ ഇത്ര മനോഹരമായി ആവിഷ്കരിച്ച സാഹിത്യകാരൻ വേറെ ഉണ്ടെന്നു തോന്നുന്നില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പുതിയൊരു വായനസംസ്കാരത്തിലേക്കാണ് മുട്ടത്തുവർക്കി ഒരു കാലഘട്ടത്തെ നയിച്ചത്. അധികം പണ്ഡിതരല്ലാത്തവരെ അദ്ദേഹം വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും അടുത്ത ജീവിതബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുട്ടത്തുവർക്കിയെന്ന് മുട്ടത്തുവർക്കി അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതി എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതിയാണ്. പിതൃതുല്യമായ വാത്സല്യമാണ് ദീപികയിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം നൽകിയത്. ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ പ്രാവിണ്യമുണ്ടായിരുന്ന മുട്ടത്തുവർക്കി 26 വർഷത്തോളമാണ് ദീപികയിൽ പ്രവർത്തിച്ചത്. ആരുടെ മുന്നിലും തലകുനിച്ചില്ല. അഞ്ചും ആറും വാരികകൾക്ക് ഒരേസമയം അദ്ദേഹം നോവലുകൾ എഴുതി നൽകി. വായന ഒരു ലഹരിയായി ആസ്വദിക്കുന്നതിന് അന്നത്തെ വായനക്കാർക്കു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടിക്കാലത്ത് വായനയിലേക്ക് അടുപ്പിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തു വർക്കിയെന്ന് മറുപടി പ്രസംഗം നടത്തിയ ടി.വി. ചന്ദ്രൻ പറഞ്ഞു. അറിയാത്ത ഒരു നാടിന്റെ സംസ്കാരം മുട്ടത്തുവർക്കിയുടെ കഥകളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനകീയ സാഹിത്യഗവേഷക ആൻസി ബേയെ അന്ന മുട്ടത്ത് ആദരിച്ചു. മുട്ടത്തുവർക്കി ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. മാത്യു ജെ. മുട്ടത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ടി.വി. ചന്ദ്രന്റെ സിനിമകൾ എന്ന വിഷയത്തിൽ വി.കെ. ജോസഫ് പ്രഭാഷണം നടത്തി. ടി.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
മുട്ടത്തു വർക്കി കുടുംബങ്ങളിലേക്കു കടന്നുചെന്ന കഥാകാരൻ: മധു
01:16 AM May 29, 2017 | Deepika.com