തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചു എന്ന പരാതി പിൻവലിച്ചതു സിപിഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന വിവാദ പരാമർശം നടത്തിയ വിവേകിനെ എഐഎസ്എഫ് പുറത്താക്കി.
ലക്ഷ്മി നായർക്കെതിരായി താൻ നൽകിയ പരാതി പിൻവലിച്ചത് സിപിഐയുടെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അറിവോടെയാണെന്ന് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ വിവേക് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ലോ അക്കാദമി എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായ വിവേകിനോട് വിശദീകരണം തേടിയിരുന്നു. തുടർന്നാണു വിവേകിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി എഐഎസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പരാതി സംഘടനയുമായി ആലോചിക്കാതെ പിൻവലിക്കുകയും ദൃശ്യ നവമാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തുംവിധം പ്രസ്താവനകൾ നടത്തുകയും ചെയ്തതിനാണ് വിവേകിനെ പുറത്താക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ആർ.എസ്. രാഹുലും സെക്രട്ടറി അൽജിഹാനും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
തന്നെ പുറത്താക്കിയതല്ലെന്നും സ്വമേധയാ രാജിവച്ചതാണെന്നും വിവേക് പ്രതികരിച്ചു.
ലോ അക്കാദമി വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവേക് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായം സംഘടനയുടെ അറിവോടെയല്ല പിൻവലിച്ചതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സംഘടനയ്ക്കെതിരേ ഫേസ് ബുക്ക് കുറിപ്പ് പോസ്റ്റു ചെയ്ത വിവേക് രൂക്ഷമായ രീതിയിലാണു പ്രതികരിച്ചത്. പാർട്ടി സെക്രട്ടറിയെ കാണാൻ പോലും അനുവദിക്കാതെ ചിലർ മധ്യസ്ഥത കളിക്കാനായി കേസിനെ ഉപയോഗിച്ചുവെന്നും പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടുപോയെന്നും വിവേക് പ്രതികരിച്ചു.
ലക്ഷ്മി നായർക്കെതിരായ കേസ് പിൻവലിക്കൽ: എഐഎസ്എഫിൽനിന്നു വിവേകിനെ പുറത്താക്കി
12:50 AM May 29, 2017 | Deepika.com