തിരുവനന്തപുരം: സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ അറിവോടെ അദ്ദേഹം ചുമതലപ്പെടുത്തിയ അഭിഭാഷകൻ മുഖേനയാണു ലോ അക്കാദമി പ്രിൻസിപ്പലിനെതിരായ പരാതി പിൻവലിച്ചതെന്ന പരാതിക്കാരൻ വിവേകിന്റെ വെളിപ്പെടുത്തലോടെ കാനം രാജേന്ദ്രന്റെയും സിപിഐയുടെയും മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണന്നു കേരള കോൺഗ്രസ്-എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി.
ലോ അക്കാദമി സമരത്തിൽ വീറും വാശിയും പ്രകടിപ്പിച്ചു ജനാഭിപ്രായത്തിന്റെ മൊത്തക്കച്ചവടക്കാരായി സ്വയം അവരോധിച്ച സിപിഐയുടെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ഒരേസമയം ഇരയുടേയും വേട്ടക്കാരന്റെയും തോളിൽ കൈയിട്ടു കൈയടി വാങ്ങാൻവേണ്ടി നടത്തിയ അഭ്യാസ പ്രകടനം തൊണ്ടി സഹിതം വെളിപ്പെട്ടിരിക്കയാണ്.
പ്രിൻസിപ്പലിനെതിരേ അന്നു നടത്തിയ ആക്രോശങ്ങളും ലോ അക്കാദമി ഭൂമി ക്രമക്കേട് സംബന്ധിച്ച റവന്യൂ വകുപ്പിന്റെ റിപ്പോർട്ടുമൊക്കെ ഇപ്പോൾ ഏതു രഹസ്യ സങ്കേതത്തിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുകൂടിയേ ഇനി വെളിപ്പെടേണ്ടതുള്ളൂവെന്നും പുതുശേരി പറഞ്ഞു.
ലോ അക്കാദമി: സിപിഐയുടെ മുഖംമൂടി അഴിഞ്ഞുവീണെന്നു ജോസഫ് എം. പുതുശേരി
12:50 AM May 29, 2017 | Deepika.com