തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം വലിച്ചു കീറി ചവറ്റുകുട്ടയിൽ ഇടുകയാണ് വേണ്ടതെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ജവഹർലാൽ നെഹ്റുവിന്റെ 53 -ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിജ്ഞാപനം നിയമവിരുദ്ധമാണ്. കേരളത്തിൽ ഉത്തരവ് നടപ്പിലാക്കാൻ വന്നാൽ അവർക്ക് അപകടമാണ്. കേരളത്തിൽ ഈ ഉത്തരവിന് കടലാസിന്റെ വിലയേയുള്ളു. സാമുദായിക ധ്രുവീകരത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി ആർഎസ്എസിന്റെ അജൻഡയാണ് നിരോധന ഉത്തരവിനു പിന്നിൽ. കോർപറേറ്റുകൾക്കുവേണ്ടി വിടുപണി ചെയ്തുകൊണ്ട് ഇന്ത്യയിലെ തൊഴിൽ നിയമം പൊളിച്ചെഴുതാൻ തീരുമാനമെടുത്ത നീതി ആയോഗ് പിരിച്ചുവിടണമെന്നും എ.കെ. ആൻണി പറഞ്ഞു.
ഭരണാധികാരിയെന്നതിനെക്കാൾ ഉപരി ഒരു നല്ല രാഷ്ട്രീയ അധ്യപകൻകൂടിയായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ സംഭാവനകളെയും ദർശനങ്ങളെയും പുതുതലമുറയിൽ നിന്ന് അകറ്റി നിർത്താനാണ് മോദിയുടെയും കൂട്ടരുടെയും ശ്രമമെന്നും ആന്റണി പറഞ്ഞു.
രാജ്യത്തു കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവിലൂടെ വർഗീയ ഫാസിസം തീൻമേശയിൽ വരെ എത്തിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുന്നവരാണു പശുവിന്റെ ജീവനു വേണ്ടി വാദിക്കുന്നതെന്നത് പരിഹാസ്യമാണ്. പൗരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിനും മൗലിക സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഈ നിരോധനമെന്നും എം.എം.ഹസൻ പറഞ്ഞു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും ശിൽപിയായ നെഹ്റുവിനെ തമസ്കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വാഗതം പറഞ്ഞു. കെപിസിസി മുൻ അധ്യക്ഷൻമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, സെക്രട്ടറി മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി വക്താവ് പന്തളം സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, മുൻ എംഎൽഎ വർക്കല കഹാർ, മുൻ എൻജിഒ പ്രസിഡന്റുമാരായ കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
കശാപ്പ് നിരോധനവിജ്ഞാപനം: വലിച്ചുകീറി ചവറ്റുകുട്ടയിലിടണം: എ.കെ. ആന്റണി
01:07 AM May 28, 2017 | Deepika.com