തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ കപ്പൽ ഗതാഗത പദ്ധതിക്കായി ഏഴു ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കും. കൊല്ലം, അഴീക്കൽ, പൊന്നാനി, കൊടുങ്ങല്ലൂർ, ആലപ്പുഴ, ബേപ്പൂർ, വിഴിഞ്ഞം തുറമുഖങ്ങളാണ് തീരദേശ കപ്പൽ പദ്ധതിക്കായി നവീകരിക്കുന്നത്.
ഇതിൽ അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിൽ ചാനൽ, ബേസിൻ, വാർഫ് എന്നിവ ലഭ്യമാണ്. ഇവയുടെ ആഴം കുട്ടാനായി ഡ്രഡ്ജർ വാങ്ങി മണ്ണ് നീക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം അഴീക്കൽ തുറമുഖത്തേക്ക് കണ്ടെയ്നർ ചരക്കുനീക്കം ആരംഭിച്ചിട്ടുണ്ട്.
തീരദേശ കപ്പൽ പദ്ധതിക്കായി കൊല്ലം തുറമുഖത്ത് പാസഞ്ചർ ടെർമിനൽ നിർമാണം, വിഴിഞ്ഞം തുറമുഖത്ത് വാർഫിന്റെ നീളംകൂട്ടൽ, ബേപ്പൂർ തുറമുഖത്ത് ബർത്തിന്റെ നീളം കൂട്ടൽ, കൊടുങ്ങല്ലൂർ തുറമുഖ വികസനം എന്നിവ വിവിധഘട്ടങ്ങളിലായി നടന്നുവരികയാണ്.
പൊന്നാനി തുറമുഖം ആഴക്കടൽ തുറമുഖമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസിപ്പിക്കുന്നത്. 13.7 മീറ്റർവരെ ആഴത്തിലുള്ള കപ്പൽ അടുക്കുന്നതരത്തിലാണ് പദ്ധതി . ഇതിനായി മലബാർ പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് തയാറാക്കിയ പദ്ധതിപ്രകാരം 763 കോടി രൂപ ചെലവിലാണ് തുറമുഖ നിർമാണം ആരംഭിച്ചിട്ടുള്ളത്.
ആലപ്പുഴ തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയാറാക്കുകയും പരിസ്ഥിതി ആഘാതപഠനം നടന്നുവരികയുമാണ്. 496 കോടി രൂപ ചെലവിൽ അഴീക്കൽ തുറമുഖം കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് വികസിപ്പിക്കുന്നത്.
നിലവിൽ റോഡ്, റെയിൽ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ചരക്കുനീക്കത്തിൽ വലിയ വിഭാഗം ചെറുകിട തുറമുഖങ്ങളിലൂടെ കൈകാര്യം ചെയ്യാനാണ് തീരദേശ കപ്പൽ പദ്ധതി വിഭാവന ചെയ്യുന്നത്. 2020 ഓടെ നിലവിലെ റോഡ്, റെയിൽമാർഗം കൈകാര്യം ചെയ്യുന്നതിൽ 40 ശതമാനവും 2030 ഓടെ 50 ശതമാനവും തീരദേശ കപ്പൽ ഗതാഗതം വഴി നടത്താനാണു ലക്ഷ്യമിടുന്നത്.
ഏഴു ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കും
12:44 AM May 28, 2017 | Deepika.com