തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതൽ ശക്തമായി സർക്കാർ മുമ്പോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയുടെ കാര്യത്തിൽ സർക്കാർ എടുത്ത നടപടികൾ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത സർക്കാർ നിലപാട് മാധ്യമങ്ങളും പൊതുവേ അംഗീകരിക്കുന്നുണ്ട്.
സംസ്ഥാനത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുടെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങൾ പൊതുവേ ക്രിയാത്മകമായാണ് പ്രതികരിച്ചത്. വിമർശിച്ചവർ തന്നെ, പല പ്രശ്നങ്ങളിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി മാനിച്ച് പിന്തുണയ്ക്കുകയാണു ചെയ്തത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി പത്രങ്ങൾ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളിലും ക്രിയായ്മകമായ സമീപനമാണു കണ്ടത്. അതു സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയായിട്ടാണ് കാണുന്നത്.
ആരോഗ്യകരമായ വിമർശനങ്ങളെ സർക്കാർ അംഗീകരിക്കുന്നു. മാധ്യമങ്ങളുടെ നിർദേശങ്ങൾ എല്ലാ ഘട്ടത്തിലും സർക്കാർ കണക്കിലെടുക്കും. എന്നാൽ, സമൂഹത്തിനാകെ പ്രയോജനം കിട്ടുന്ന ഒരു പദ്ധതിയും പരിപാടിയും വിമർശനങ്ങളുടെ പേരിൽ നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന നദികൾ ശുദ്ധീകരിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരുടെ നിർദേശങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചിലപ്പോൾ അതിനുവേണ്ടി പ്രത്യേക ബോർഡ് രൂപീകരിക്കേണ്ടിവരും. കേരളത്തിലെ ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ വികസനം ലക്ഷ്യംവച്ച് മാരിടൈം ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
വ്യവസായങ്ങൾക്കുള്ള അനുമതി വേഗം ലഭ്യമാക്കുന്നതിനുള്ള ഏകജാലകം ഫലപ്രദമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായ നയത്തിൽ അക്കാര്യവും പ്രഖ്യാപിക്കും.
നവകേരള കർമപദ്ധതിക്കു കീഴിൽ വരുന്ന നാലു മിഷനുകളുടെയും പ്രവർത്തനം എല്ലാവരെയും സഹകരിപ്പിച്ച് സമവായത്തോടെയാണ് നടത്തുന്നത്. മാലിന്യസംസ്കരണം വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല എന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകും.
കേരള ബാങ്ക് വരുമ്പോൾ പ്രാഥമിക സഹകരണ ബാങ്കുകൾ കൂടുതൽ ശക്തമാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇപ്പോൾ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്ക്, പ്രാഥമിക ബാങ്ക് എന്നീ മൂന്നു തട്ടുകളാണുള്ളത്. അതിൽ ജില്ലാ ബാങ്കുകൾ ഇല്ലതാകും. അപ്പോൾ നബാർഡിൽ നിന്നു ലഭിക്കുന്ന ഫണ്ട് സംസ്ഥാന ബാങ്ക് വഴി നേരിട്ട് പ്രാഥമിക ബാങ്കുകളിലേക്കു പോകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളെയും സർക്കാർ സഹായിക്കും. മാനേജ്മെന്റും പിടിഎയും സ്കൂൾ വികസനത്തിനു മുടക്കുന്ന തുകയ്ക്ക് തുല്യമായ സംഖ്യ സർക്കാർ അനുവദിക്കും. എന്നാൽ അതിന് ഒരു കോടി രൂപ എന്ന പരിധി വച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷമാണ് സർക്കാർ ആഗ്രഹിക്കുന്നത്. സംഘർഷം കുറയ്ക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതുസംബന്ധമായ ചർച്ചകൾ തുടരും. അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിൽ, കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ദേശീയപാത വികസനം, ഗെയ്ൽ പൈപ്പ് ലൈൻ എന്നിവയുടെ കാര്യത്തിലുള്ള സർക്കാർ ഇടപെടലിൽ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മാധ്യമങ്ങളിൽ നിന്നെത്തിയ എഡിറ്റർമാർ ക്രിയാത്മകമായ നിരവധി നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
തെരുവുനായ ശല്യം, ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇ-ഗവേണൻസ്, സ്വകാര്യനിക്ഷേപം, നവമാധ്യമങ്ങളെ സർക്കാരിന്റെ ആശയവിനിമയത്തിന് ഉപയോഗിക്കൽ, മാധ്യമങ്ങളുമായുള്ള സർക്കാരിന്റെ ആശയവിനിമയം, കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ നിർദേശങ്ങൾ വന്നു. അവയെല്ലാം സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സർക്കാർ സമിതികളെല്ലാം താമസിയാതെ പുനഃസംഘടിപ്പിക്കും.
അഴിമതിക്കെതിരായ നിലപാട് കൂടുതൽ ശക്തമായി സർക്കാർ മുമ്പോട്ടു കൊണ്ടുപോകും: മുഖ്യമന്ത്രി
12:31 AM May 28, 2017 | Deepika.com