കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ ഡ്രൈവർ അഞ്ചു വയസുകാരനെ പീഡിപ്പിച്ചെന്ന കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റിയുടെ വിധി. ഈ കേസിൽ ഇടക്കൊച്ചി സ്വദേശി കെ.എസ്. സുരേഷിനെ ഹാർബർ പോലീസ് മർദിച്ചെന്ന പരാതിയിൽ വിധി പറയുകയായിരുന്നു ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്.
പോലീസിന്റെ ക്രൂരമർദനത്തത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സുരേഷിനു ജോലിക്കു പോകാൻ സാധിച്ചിട്ടില്ല.നഷ്ടപരിഹാരമെന്ന നിലയിൽ ആറാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം രൂപ സർക്കാർ നൽകണം. സംഭവം നടക്കുമ്പോൾ ഹാർബർ പോലീസ് സ്റ്റേഷനിൽ എസ്ഐയായിരുന്ന ജോസഫ് സാജൻ, എഎസ്ഐ ആയിരുന്ന പ്രകാശൻ, കോണ്‍സ്റ്റബിളായിരുന്ന രാജീവൻ എന്നിവരിൽനിന്ന് ഈ തുക ഈടാക്കണമെന്നും വിധിയിൽ അദ്ദേഹം വ്യക്തമാക്കി. 50 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതിനു പരാതിക്കാരന് അർഹതയുണ്ട്. ഇതിനായി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാമെന്നും ജസ്റ്റീസ് നാരായണ ക്കുറുപ്പ് ചൂണ്ടിക്കാട്ടി.
പീഡനത്തിനിരയായെന്നു പറയുന്ന കുട്ടിയുടെ പിതാവും വെല്ലിംഗ്ടണ്‍ ഐലൻഡ് കേന്ദ്രീയ വിദ്യാലയത്തിൽ ആറു വർഷമായി ഡ്രൈവറായ സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സ്കൂൾ അധികൃതർ നിഷ്കർഷിച്ചിട്ടില്ലാത്ത സ്റ്റോപ്പിൽ കുട്ടിയെ ഇറക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രതികാരമായാണ് വ്യാജ പരാതി നൽകി സുരേഷിനെ കസ്റ്റഡിയിലെടുപ്പിച്ചതെന്ന് അഥോറിറ്റി കണ്ടെത്തി.
അച്ചടക്ക നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതൊഴിച്ചാൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. കൂടാതെ, ഒരു ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈ ഒന്നിനു കസ്റ്റഡിയിലെടുത്ത സുരേഷിനെ പോലീസ് ഗുരുതരമായി മർദിച്ചതിനും തെളിവുണ്ട്. ഓടുന്ന ബസിൽ 80 സെക്കൻഡുകൾകൊണ്ടു പരാതിക്കാർ ഉന്നയിച്ച രീതിയിലുള്ള അതിക്രമം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വയസു മാത്രമുള്ള കുട്ടി പോലീസ് എഫ്ഐആറിൽ പറയുന്നതുപോലെ ഇത്രയും കൃത്യമായി മൊഴി കൊടുത്തെന്നു വിശ്വസിക്കാനാവില്ലെന്നും പോലീസ് മനഃപൂർവം എഴുതിച്ചേർത്തതാണെന്നും വിലയിരുത്തിയാണ് അഥോറിറ്റിയുടെ വിധിപ്രസ്താവം. ഇതു കേൾക്കാനായി പരാതിക്കാരനോ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരോ ഹാജരായിരുന്നില്ല.
ഇതേസമയം, പുതിയ സർക്കാർ ഭരണമേറ്റിട്ടും പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിയുടെ വിധികൾ നടപ്പാക്കാൻ തയാറാകുന്നില്ലെന്ന് ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന വിധിയായിരുന്നു ഇന്നലത്തേത്. കംപ്ലെയിന്റ്സ് അഥോറിട്ടിയുടെ ചെയർമാൻ എന്ന നിലയിൽ നിരവധി കേസുകളിൽ വിധി പറഞ്ഞിട്ടുണ്ടെങ്കിലും പാറശാല കസ്റ്റഡി മരണമാണ് വെല്ലുവിളി സൃഷ്ടിച്ചത്. 15 മാസത്തോളം അതിന്റെ നടപടികൾ നീണ്ടുവെന്നും അദ്ദേഹം പറഞ്ഞു. 2014 മേയിലാണ് അഥോറിറ്റി യുടെ ചെയർമാനായി ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിയമിതനായത്.
പീഡനകഥ കെട്ടിച്ചമച്ചത്; 10 ലക്ഷം നഷ്ടപരിഹാരം
12:31 AM May 28, 2017 | Deepika.com