തിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്നു വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് മാധ്യമ ധർമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു മറച്ചുവച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളും പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കൻമാരും പ്രതികരണം നടത്തിയത്. കെപിസിസി അധ്യക്ഷനാകട്ടെ ഇത് റംസാൻ മാസത്തെ അട്ടിമറിക്കാനാണെന്നു വരെ പറഞ്ഞു.
ജമ്മു-കാഷ്മീർ അടക്കം 20 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങൾക്കു നേരെയുള്ള ക്രൂരത തടയൽ നിയമം അനുസരിച്ചാണു കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്.
രാജ്യത്തിന്റെ കാലിസമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാർഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണ്. ആഗോളതാപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാലിസമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്.
കന്നുകാലിച്ചന്തകൾ വഴി കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. കന്നുകാലി ച്ചന്തകൾ എന്നാൽ കാർഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും കർഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശം.
കന്നുകാലിച്ചന്തകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചു പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.
വാർത്ത വളച്ചൊടിച്ചത്: കുമ്മനം
01:04 AM May 27, 2017 | Deepika.com