പാലക്കാട്: വാളയാർ വാണിജ്യനികുതി ചെക്പോസ്റ്റ് വീണ്ടും നിശ്ചലം. രാജ്യത്തെ പ്രമുഖ ചെക്പോസ്റ്റുകളിലൊന്നായ വാളയാറിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നതു പന്ത്രണ്ടു മണിക്കൂറിലധികം. വാളയാറടക്കം പാല ക്കാട് ജില്ലയിലെ മിക്ക ചെക്പോസ്റ്റുകളിലും വാഹനങ്ങളുടെ നീണ്ട നിര പ്രകടമാണ്.
അഴിമതിക്കാരെ പിരിച്ചുവിടുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരം തുടങ്ങുന്നത്. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാവാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. പരിശോധന കർശനമാക്കിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥർ നല്കുന്നതെങ്കിലും ഇവരുടെ മെല്ലെപ്പോക്കിനു പിന്നിൽ അടുത്തിടെ വിജിലൻസ് അടക്കമുള്ളവർ നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലവുമുണ്ട്. വാളയാറടക്കം ജില്ലയിലെ പ്രധാന ചെക്പോസ്റ്റുകളിൽ നിരന്തരം റെയ്ഡുകൾ നടത്തി വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അധികൃതരുടെ നിരന്തര റെയ്ഡിനുള്ള മറുമരുന്നു പ്രയോഗം കൂടിയായാണ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്.
അഞ്ചുകിലോമീറ്ററോളം വാഹനങ്ങളുടെ നിരയാണെപ്പോഴും. മിനിയാന്നു രാവിലെ മുതൽ പരിശോധന മന്ദഗതിയിലായതോടെ ചെക്പോസ്റ്റിലുണ്ടായ ചരക്കുവാഹനങ്ങളുടെ തിരക്കിൽ സ്വകാര്യ വാഹനങ്ങളും കുടുങ്ങി. നിലവിൽ ദേശീയപാതയിലെയും ഗതാഗതം സ്തംഭിച്ച മട്ടാണ്. ഒരാഴ്ചയായി തുടരുന്ന തിരക്ക് ഇടയ്ക്കു കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും പഴയപടിയായി.
ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു മുന്നോടിയായി പരിശീലനത്തിലായതിനാൽ വാണിജ്യനികുതി ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. മറ്റു വകുപ്പുകളുടെ സഹകരണമില്ലായ്മയും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മെല്ലെപ്പോക്കിനെക്കുറിച്ച് ഇവർ മിണ്ടുന്നില്ല.
തിരക്കു പരിഗണിച്ച് വാളയാർ ചെക്പോസ്റ്റിൽ ഇന്നലെ രണ്ടു ജീവനക്കാരെ അധികം നിയമിച്ചിട്ടുണ്ട്. പക്ഷേ, തിരക്ക് ഒഴിവാകാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് അറിയു
ന്നത്.
പരിശോധന മന്ദഗതിയിൽ : വാളയാർ നിശ്ചലം
01:00 AM May 27, 2017 | Deepika.com