തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പു ജീവനക്കാരുടെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചുമതല നിർവഹിക്കുന്നതിൽ നഗരസഭാ ജീവനക്കാർ പരാജയപ്പെടുന്നതു കണ്ണടച്ച് അംഗീകരിക്കാനാവില്ലെന്നു കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
യഥാസമയം പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ നഗരസഭാ ജീവനക്കാർ പരാജയപ്പെട്ടതാണു ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരാൻ കാരണം. ശുചിത്വ കാര്യത്തിൽ മുന്നോട്ടു പോകാനാകുന്നില്ല. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഇതിന്റെ ചുമതല. മാലിന്യം കുമിഞ്ഞുകൂടുന്നതു കാണാതെ പോകാനാവില്ല.
മാലിന്യ നിർമാർജന കാര്യത്തിൽ എടുത്തുപറയത്തക്ക വിജയം കാണാനായിട്ടില്ല. മാലിന്യ നിർമാർജന പരിപാടികൾ വഴിക്കു നീങ്ങുമ്പോൾ അതുമായി സഹകരിക്കാത്തതാണു മാലിന്യ വർധനയ്ക്കു കാരണം. നഗര അതിർത്തികളിൽനിന്നു മാലിന്യം എത്തുന്നതു കണ്ടില്ലെന്നു നടിക്കുന്ന ജീവനക്കാരുണ്ട്. ഇതു വീഴ്ചയാണ്. ഒരു തവണയെങ്കിലും നടപടിയെടുത്താൻ പിന്നീടു മാലിന്യം കൊണ്ടു തള്ളുന്നതുണ്ടാവില്ല. നഗര പ്രദേശങ്ങളിൽ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. ഇത് അപമാനകരമാണ്.
അവരവരിൽ അർപ്പിതമായ ചുമതല നിറവേറ്റാൻ ഉദ്യോഗസ്ഥർ തയാറാകണം. അതിന് ആരും തടസം ഉണ്ടാക്കുമെന്നു കരുതുന്നില്ല. ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിഭാഗമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ. ഇക്കാര്യം മറക്കരുത്. ഫയലുകളിൽ ഒരു കാരണവുമില്ലാതെ കാലതാമസം വരുത്തുന്നതു ഭൂഷണമല്ല. സാധാരണ നിലയ്ക്ക് അതു സംഭവിക്കാൻ പാടില്ലാത്തതാണ്.
കാര്യങ്ങൾ നിറവേറ്റി നൽകാൻ ഒരു ന്യായവുമില്ലാതെ കാലതാമസമുണ്ടാക്കരുത്. അഴിമതി പല ഓഫീസുമായും ബന്ധപ്പെട്ടുയർന്നു വന്നിട്ടുണ്ട്. അഴിമതി ശക്തമായി തടയാൻ കഴിയണം. അടുത്തിരിക്കുന്ന ജീവനക്കാരുടെ അഴിമതി അവകാശമായി അംഗീകരിച്ചു നൽകാൻ മറ്റുള്ളവർ തയാറാകരുത്. ഇതിനെ ചോദ്യം ചെയ്യണം. അഴിമതി നടത്താനുള്ള വേദിയല്ല സർക്കാർ ഓഫീസെന്ന ബോധ്യം എല്ലാവർക്കും വേണമെന്നും പിണറായി വിജയൻ മുന്നറിയിപ്പു നൽകി.
കെഎംസിഎസ്യു സംസ്ഥാന പ്രസിഡന്റ് വി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, വി. ശിവൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ടി.സി. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
നഗരസഭാജീവനക്കാർ കടമ നിർവഹിക്കുന്നില്ല: പിണറായി
01:00 AM May 27, 2017 | Deepika.com