തിരുവനന്തപുരം: സംസ്ഥാനത്തു ജൂണ്‍ മുതൽ വിദേശ മദ്യത്തിന്റെ വില വർധിക്കും. സാധാരണ ബ്രാൻഡുകളിലുള്ള ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപ മുതൽ 120 രൂപ വരെയും കൂടുമെന്നാണു ബിവറേജസ് കോർപറേഷൻ അധികൃതർ പറയുന്നത്.
ജൂണ്‍ രണ്ടു മുതൽ മദ്യത്തിന്റെ വില വർധിപ്പിക്കാൻ നിർദേശിച്ചുകൊണ്ടു ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എച്ച്. വെങ്കിടേഷ് വെയർ ഹൗസ് മാനേജർമാർക്കും മദ്യഷോപ്പുകളിലെ ഇൻ-ചാർജുമാർക്കും നിർദേശം നൽകി. ഒരു കെയ്സിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമാക്കി ഉയർത്തിയതിന്റെ ഭാഗമായാണു വില വർധിക്കുന്നത്. നഷ്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാ ണു പ്രവർത്തനലാഭം ഉയർത്താൻ തീരുമാനിച്ചതെന്നാണ് അധികൃതർ പറയുന്നത്. ദേശീയ പാതയോരത്തെ മദ്യ വിൽപന ശാലകൾ അടച്ചുപൂട്ടിയതിനെത്തുടർന്നു കഴിഞ്ഞ മാസം ബിവറേജസ് കോർപറേഷനു 100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി കണക്കാക്കിയിരുന്നു.
സാധാരണ ബ്രാൻഡുകൾക്കു മദ്യത്തിന്റെ വില കൂടാതെ 125 ശതമാനം നികുതിയും അഞ്ചു ശതമാനം സെസുമാണു സംസ്ഥാനം ഈടാക്കുന്നത്. പ്രീമിയം ബ്രാൻഡുകൾക്ക് 135 ശതമാനം നികുതിയും അഞ്ചു ശതമാനം സെസുമാണു ഈടാക്കുന്നത്. കഴിഞ്ഞ വർഷം സെസ് ഈടാക്കി തുടങ്ങിയപ്പോഴും തുടർന്നു ബിവറേജസ് കോർപറേഷന്റെ നഷ്ടം നികത്തുന്നതിനുമായിട്ടും മദ്യത്തിന്റെ വില ഉയർത്തിയിരുന്നു.
ജൂണ്‍ മുതൽ വിദേശമദ്യ വില കൂടും
01:00 AM May 27, 2017 | Deepika.com