തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ റേഷൻ കാർഡ് വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കും. പ്രസിദ്ധീകരിച്ച അന്തിമ പട്ടിക പ്രകാരം 80 ലക്ഷത്തോളം കാർഡുകളാണ് വിതരണം ചെയ്യുന്നത്. കൊല്ലം ജില്ലയിൽ പൈലറ്റ് പദ്ധതിയായി ഈ മാസം മുതൽ കാർഡ് വിതരണം ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള നീല, പിങ്ക് നിറങ്ങൾ കൂടാതെ വെള്ള, മഞ്ഞ നിറങ്ങളിൽക്കൂടി പുതിയ റേഷൻ കാർഡുകൾ ഇറങ്ങും. മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടവർക്കാണു പിങ്ക് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ സബ്സിഡിയിൽ ലഭിക്കുന്ന പൊതുവിഭാഗത്തിൽപെട്ടവർക്കു നീല, എഎവൈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മഞ്ഞ കാർഡ് ലഭിക്കും. മുൻഗണനേതര സബ്സിഡി ഇല്ലാത്തവർക്ക് വെള്ള നിറത്തിലുള്ള കാർഡുകളും ലഭിക്കും. പൊതുവിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ നിത്യരോഗികളും അവശരും ഉണ്ടെങ്കിൽ അവർക്കു ചികിത്സാസൗകര്യം ലഭിക്കുന്നതിനു പ്രത്യേകം സീൽ പതിച്ച കാർഡുകളും നൽകും. അതിനുശേഷം മുൻഗണനപട്ടികയിലേക്കുമാറ്റും.
മാസങ്ങൾ നീണ്ട പ്രക്രിയയ്ക്കു ശേഷമാണ് റേഷൻ കാർഡ് നൽകേണ്ടവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിലുണ്ടായിരുന്ന ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. നിലവിലെ ലിസ്റ്റിൽ കുറേപ്പേർ അയോഗ്യരാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ റിപ്പോർട്ട് നൽകി. അയോഗ്യരാണെന്നു കണ്ടെത്തിയവരുടെ പേരുകൾ മറ്റു ലിസ്റ്റുകളിൽ ക്രമീകരിക്കാൻ തുടർന്ന് നടപടി സ്വീകരിച്ചു.
റേഷൻ കാർഡിൽ 10 ശതമാനം പരാതിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയതായി വിതരണം ചെയ്യുന്ന റേഷൻ കാർഡിൽ പേര് ഉൾപ്പെടാത്തവർ, വിലാസം തെറ്റിയവർ, നേരത്തേ കാർഡ് തയാറാക്കുന്ന സ്ഥിതിയിൽനിന്നു മാറ്റം വന്ന് രോഗം കാരണമോ മരണംമൂലമോ അർഹതയിൽ മാറ്റം വന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കാർഡ് സ്വീകരിച്ചശേഷം താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി നൽകാം. പരാതികളെല്ലാം രണ്ടുമാസത്തിനകം തീർക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
പുതിയ റേഷൻകാർഡുകളുടെ പ്രിന്റിംഗ് പൂർത്തിയായപ്പോൾ കാർഡിന്റെ ലാമിനേഷൻ പൂർത്തിയാകാത്തതാണ് വിതരണം തുടങ്ങാൻ തടസമായത്. നിരോധിച്ച പ്ലാസ്റ്റിക്ക് ലാമിനേഷന് ഉപയോഗിച്ചെന്ന പരാതിയെ വന്നതോടെ ലാമിനേഷൻ ജോലികൾ നിർത്തിവച്ചിരുന്നു.
പുതിയ റേഷൻകാർഡ് വിതരണം ജൂണ്‍ ഒന്നു മുതൽ
01:00 AM May 27, 2017 | Deepika.com