തിരുവനന്തപുരം: ഹോർട്ടികോർപ്പിനു പച്ചക്കറി വിൽപന നടത്തുന്നതു വളരെ സുതാര്യമായ രീതിയിലാണെന്നു കർണാടകയിലെ മൈസൂരുവിലുള്ള റെയ്ത്തമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെയും അവരുടെ പിതാവ് ടി.വി. ഗോപിനാഥിന്റെയുമൊക്കെ പേര് ഈ ഇടപാടുമായി ചേർത്തുകൊണ്ടുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും കമ്പനി ചെയർമാൻ കുറുബൂർ ശാന്തകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കമ്പനി ഡയറക്ടർമാരിൽ ഒരാളും സാങ്കേതിക ഉപദേഷ്ടാവും മാത്രമാണ് ഗോപിനാഥ്. കർഷക കൂട്ടായ്മയിൽ മികച്ച ഗുണനിലവാരമുള്ള കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനിയാണിത്. ഇടനിലക്കാരില്ലാതെ വിൽപന നടത്തുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാൻ കമ്പനിക്കു സാധിക്കുന്നു. കേരളത്തിൽ നിന്നുള്ള ഹോർട്ടികോർപ് അധികൃതർ തമിഴ്നാട്ടിലെയും കർണാടകയിലെയും മറ്റു പച്ചക്കറി ഉൽപാദന കമ്പനികളുടെ വിവരങ്ങൾ പരിശോധിച്ചിരുന്നു. താരതമ്യ പഠനം നടത്തിയപ്പോൾ റെയ്ത്തമിത്ര കമ്പനിയുടെ ഉൽപന്നങ്ങൾ വിലക്കുറവുള്ളതും ഗുണനിലവാരമുള്ളതുമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു കമ്പനിയിൽനിന്നു പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ് തീരുമാനിച്ചത്.
ഹോർട്ടികോർപ് ഡയറക്ടർ ബോർഡ് ചേർന്നു തീരുമാനമെടുത്ത ശേഷമാണു കമ്പനിയുമായി കച്ചവടം ഉറപ്പിച്ചത്. അവർ ഈ വർഷം ഫെബ്രുവരിയിൽ ഉൽപന്നങ്ങൾ നൽകാൻ ഗോപിനാഥ് വഴി ആവശ്യപ്പെടുകയായിരുന്നു. തുടർന്നു റെയ്ത്തമിത്ര കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ചേർന്നു വിൽപന നടത്താൻ തീരുമാനിച്ചു. ഹോർട്ടികോർപ് പ്രതിനിധികൾ മൈസൂരുവിൽ വന്നു കമ്പനിയുടെ പ്രവർത്തനങ്ങളും ഉൽപാദന രീതികളും വിശദമായി പരിശോധിച്ച ശേഷമാണ് ഇടപാടു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
ദിനംപ്രതി വിലയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്ന പച്ചക്കറി ഉൽപന്നങ്ങൾ ടെൻഡർ അടിസ്ഥാനത്തിൽ കച്ചവടം നടത്താനാവില്ല. ആർക്കു വേണമെങ്കിലും മൈസൂരുവിൽ വന്നു കമ്പനിയുടെ പ്രവർത്തനം പരിശോധിക്കാവുന്നതാണെന്നും ശാന്തകുമാർ പറഞ്ഞു.
ഹോർട്ടികോർപിനു പച്ചക്കറി വിൽക്കുന്നതു സുതാര്യമായെന്നു റെയ്ത്തമിത്ര
01:00 AM May 27, 2017 | Deepika.com