പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ശബ്ദഭാവവിസ്മയങ്ങളുമായി നടൻ ജയറാമിന്റെ പാണ്ടിമേള അരങ്ങേറ്റം. വാദ്യകലയിലെ ആചാര്യൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ശിക്ഷണത്തിൽ ഇന്നലെ രാവിലെയായിരുന്നു ജനാവലിയെ അനുഭൂതിയിൽ ആറാടിച്ചു ജയറാമിന്റെ വാദ്യപ്രകടനം.
മേളകുലപതി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും, 101 കലാകാരന്മാരും ജയറാമിനൊപ്പം മേളത്തിൽ അണിനിരന്നു. രാവിലെ എട്ടിന് പഞ്ചാരിമേളത്തിൽ തുടങ്ങി. ഒരു മണിക്കൂറിനുശേഷം പാണ്ടിമേളത്തിലേക്കു കയറിയപ്പോൾ ആരാധകർ ആവേശത്തിലായി. കാണികളുടെ ആവേശം ഏറ്റെടുത്തതുപോലെയായിരുന്നു ജയറാമിന്റെ പ്രകടനം. ജയറാമിനൊപ്പം പഞ്ചാരിമേളത്തിൽ ഗുരുവായ ചോറ്റാനിക്കര സത്യൻ നാരായണമാരാരും പങ്കെടുത്തിരുന്നു.
തുടർന്ന് 10.30 വരെ കലാമണ്ഡപത്തിൽ അർച്ചന നടത്തി. ആൾക്കൂട്ടത്തിൽ ഒരാളായിനിന്ന് ആഘോഷത്തിനൊപ്പം പങ്കുചേരാനും ചെണ്ടകൊട്ടാനും ദൈവം തനിക്ക് ആനുകൂല്യം തന്നിട്ടുണ്ട്. കുട്ടിക്കാലം മുതൽ ചെണ്ടകൊട്ടി പഠിക്കണമെന്നത് തന്റെ എറ്റവും വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി ശരിയായ ഗുരുവിനെ തനിക്കു ലഭിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ ആഗ്രഹമായിരുന്നു ദക്ഷിണമൂകാംബിയുടെ സന്നിധിയിൽ അരങ്ങേറ്റം നടത്തണമെന്നതെന്നും ജയറാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയറാമിന്റെ അർപ്പണ മനോഭാവത്തെയും ചെണ്ടകൊട്ടി പഠിക്കാൻ അദ്ദേഹം കാണിക്കുന്ന താത്പര്യവും കഠിനാധ്വാനവും പ്രശംസനിയമാണെന്നും മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പറഞ്ഞു. ഭാര്യ പാർവതിയും മകൾ മാളവികയും ജയറാമിനൊപ്പം ഉണ്ടായിരുന്നു. മകൻ കാളിദാസനെ എഴുത്തിനിരുത്തിയതും പനച്ചിക്കാട് ആയിരുന്നു.
ജയറാമും മട്ടന്നൂരും കൊട്ടിക്കയറി; തീപടർത്തി പാണ്ടിമേളം
12:52 AM May 27, 2017 | Deepika.com