തിരുവനന്തപുരം: കന്നുകാലികളുടെ വിൽപനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറൽ തത്ത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ .
സ്വാധികാരപ്രമത്തരായ ഭ്രാന്തൻ ഗോസംരക്ഷകരുടെ കാൽക്കീഴിൽ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വയ്ക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കുകതന്നെ വേണം.
ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെഅപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെ ന്നും വി. എസ് പറഞ്ഞു.
ഭക്ഷണത്തിനും തുകലിനുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണിത്. കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസിലാക്കി ഈ വിജ്ഞാപനം പിൻവലിക്കാൻ പ്രധാനമന്ത്രി തയാറാവണം: വി.എസ് ആവശ്യപ്പെട്ടു.
യുദ്ധപ്രഖ്യാപനം: വി.എസ്
12:44 AM May 27, 2017 | Deepika.com