ചെങ്ങന്നൂർ: പെട്രോൾ പന്പുടമയെ ബൈക്കിലെത്തി കന്പിവടിക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയിൽ പൂമലച്ചാൽ മഠത്തിലേത്ത് വീട്ടിൽ ബോഞ്ചോ എന്നു വിളിക്കുന്ന അനു(26), രണ്ടാംപ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാൽ കണ്ണുകുഴിച്ചിറ വീട്ടിൽ രാജീവ് (26), മൂന്നാംപ്രതി ചെറിയനാട് തുരുത്തിമേൽ പ്ലാവിള വടക്കേതിൽ മനോജ് ഭവനത്തിൽ മനോജ് (ഐസക് -25) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഐപിസി 302 പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും 326 പ്രകാരം മൂന്നുവർഷം തടവും 10,000 രൂപ പിഴയും 341 പ്രകാരം ഒരു മാസം തടവ് എന്നിങ്ങനെയാണു പ്രതികൾക്കുള്ള ശിക്ഷ. തടവുശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി. ചെങ്ങന്നൂർ മുളക്കുഴ രേണു ഓട്ടോ ഫ്യുവൽസ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻനായരെ(55) കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ.
പ്രതികളെ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചതിൽ പൂർണ തൃപ്തി ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
സഹോദരൻമാരായ ചന്ദ്രശേഖരൻ നായർ, സോമശേഖരൻ നായർ, മോഹൻ നായർ, സഹോദരി ശ്രീദേവി ചേട്ടന്റെ ഭാര്യ വിജയമ്മ എന്നിവർ വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു.
പെട്രോൾ പന്പ് ഉടമയുടെ കൊലപാതകം; പ്രതികൾക്കു ജീവപര്യന്തം
12:35 AM May 27, 2017 | Deepika.com