വൈപ്പിൻ: എടവനക്കാട് പഴങ്ങാട് കടലിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ തിരയിൽപെട്ട് മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ സമീപവാസികൾ രക്ഷപ്പെടുത്തി. വെൽഡിംഗ് തൊഴിലാളിയായ നായരന്പലം നെടുങ്ങാട് പുത്തലത്ത് പരേതനായ വേലായുധന്റെ മകൻ വിവേക് (25), വിവേകിന്റെ മാതൃസഹോദരിയുടെ മകളുടെ മകൻ പറവൂർ കുഞ്ഞിത്തൈ അഴീക്കകത്ത് സുനിൽകുമാറിന്റെ (കുട്ടൻ) മകൻ അക്ഷയദേവ് (വിഷ്ണു-16)എന്നിവരാണു മരിച്ചത്.
വിവേകിന്റെ സഹോദരൻ വികാസിനെ (21 ) ആണു നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ പഴങ്ങാട് കടപ്പുറത്ത് ഫിഷിംഗ് ഗ്യാപ്പിലായിരുന്നു അപകടം. ബന്ധുക്കളായ മറ്റു ചിലരും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും അവർ കുളിക്കാനിറങ്ങിയിരുന്നില്ല. കടലിൽ വേലിയേറ്റസമയമായിരുന്നതിനാൽ തിരമാലകൾ ശക്തമായിരുന്നു.
മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. അക്ഷയദേവ് പത്താം ക്ലാസ് വിജയിച്ച് പ്ലസ് വണ്ണിനു ചേരാൻ കാത്തിരിക്കുകയായിരുന്നു. മാതാവ്: സിനി. സഹോദരൻ: കണ്ണൻ. വിവേകിന്റെ മാതാവ് സിൽവി.
കടലിൽ കുളിക്കവേ ബന്ധുക്കളായ യുവാക്കൾ മുങ്ങി മരിച്ചു
12:35 AM May 27, 2017 | Deepika.com