കുന്നംകുളം: പെരുന്പിലാവിൽ ഇന്നോവ കാറും ലോറിയും കൂട്ടിമുട്ടി ഗർഭിണിയടക്കം മൂന്നുപേർ മരിച്ചു. ആറുപേർക്കു പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. വട്ടംകുളം മേഴത്തൂർ വീട്ടിൽ രാഗേഷിന്റെ ഭാര്യ വിജിത(20), വിജിതയുടെ മുത്തശ്ശി കമലം(70), പൊന്നാനി ചമ്രവട്ടം ഇളയാട്ടുപറന്പിൽ രാജുവിന്റെ മകൻ നിഥിൻ(ആറ്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനു പെരുന്പിലാവ് അൻസാർ ആശുപത്രിക്കു സമീപമായിരുന്നു അപകടം. കേച്ചേരിക്കടുത്ത് ആദൂരിൽ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇന്നോവ കാറിലുണ്ടായിരുന്നവർ.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇന്നോവ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നോവ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ച വിജിത ആറുമാസം ഗർഭിണിയായിരുന്നു. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനാപകടം: ഗർഭിണിയും രണ്ടു ബന്ധുക്കളും മരിച്ചു
12:08 AM May 27, 2017 | Deepika.com