തിരുവനന്തപുരം: സ്വർണത്തിന്റെ വാങ്ങൽ നികുതി പിൻവലിച്ചു. ഇന്നലെ നിയമസഭ പാസാക്കിയ ധനകാര്യബില്ലിലാണ് ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത്.
കേരള മൂല്യവർധിത നികുതി നിയമം, ആഡംബര നികുതി നിയമം, കാർഷികാദായ നികുതി നിയമം എന്നിവ പ്രകാരം 2010-11 വർഷം വരെയുള്ള കുടിശിക തീർപ്പാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30ൽനിന്ന് സെപ്റ്റംബർ 30 ലേക്കു നീട്ടി. ഈ വർഷം ഡിസംബർ 31 നു മുമ്പ് തുല്യഗഡുക്കളായി അടച്ചുതീർക്കണം.
സൗരോർജ പാനലുകൾ ഉൾപ്പെട്ടവർക്ക് കോണ്‍ട്രാക്ടുകളുടെ നികുതി 2013 മുതൽ ഒരു ശതമാനമായി കുറച്ചു. കയറ്റുമതിക്കാർക്കു വിൽക്കുന്ന പായ്ക്കിംഗ് വസ്തുക്കൾക്ക് ഈ വർഷം വരെ നികുതി ഇളവ് അനുവദിച്ചു.
ബേക്കറി ഷോർട്ടണിംഗിന്റെ ഈ വർഷം ഫെബ്രുവരി 22 വരെയുള്ള കാലയളവിലെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി. അതിനുശേഷം 14.5 ശതമാനമായിരിക്കും. മൊബൈൽ ഫോണിനൊപ്പം വിൽക്കുന്ന മൊബൈൽ ചാർജറിന്റെ നികുതി അഞ്ചു ശതമാനമായി നിശ്ചയിച്ചു.
കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലാണ് സ്വർണത്തിന് അഞ്ചു ശതമാനം വാങ്ങൽ നികുതി ഏർപ്പെടുത്തിയത്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കെ.എം. മാണി തന്നെ വ്യക്തമാക്കിയിരുന്നു. ഈ നികുതി പിരിക്കേണ്ടെന്ന് വാക്കാൽ നിർദേശവും നൽകിയിരുന്നു.
എന്നാൽ, സിഎജി റിപ്പോർട്ടിൽ ഈയിനത്തിൽ 2000 കോടി രൂപയുടെ കുടിശികയുണ്ടെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് വാങ്ങൽ നികുതി പിരിക്കാൻ നിർബന്ധിതമായി. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗമാണ് സ്വർണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാൻ തീരുമാനിച്ചത്. മൊബൈൽ ചാർജറിന് 14.5 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതും യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. മൊബൈൽ ഫോണിനൊപ്പം വിൽക്കുന്ന വസ്തുവിന് ഉയർന്ന നിരക്ക് ഏർപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നായിരുന്നു വിമർശനം.
വന്ന ശേഷം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ നികുതി ഒഴിവാക്കിയിരുന്നെങ്കിലും പ്രതിപക്ഷത്തുനിന്നു വിമർശനം ഉയർന്നതിനെ തുടർന്ന് നികുതി വീണ്ടും ഏർപ്പെടുത്തുകയായിരുന്നു.
ഇത്തവണ ധനബില്ലിൽ പുതിയ നികുതി നിർദേശങ്ങൾ ഇല്ല. ധനബിൽ നിയമസഭ പാസാക്കി.
നികുതി കുടിശിക തീർപ്പാക്കൽ അപേക്ഷ സെപ്. 30 വരെ
01:02 AM May 26, 2017 | Deepika.com