തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് എല്ലാവർക്കും നല്ലകാലം വരുമെന്നു പറഞ്ഞ് കേന്ദ്രത്തിൽ അധികാരിത്തിലെത്തിയ നരേന്ദ്ര മോദിയും എല്ലാം ശരിയാക്കുമെന്നു പറഞ്ഞ പിണറായി വിജയനും ജനവഞ്ചകരായി മാറിയെന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അമരേന്ദർ സിംഗ് രാജാ ബ്രാർ. ഒന്നാം വർഷത്തിലേക്ക് കടക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരേ യൂത്ത്കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വഞ്ചിക്കുന്നതിൽ മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബിജെപി അധികാരത്തിലെത്തിയാൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും 15 ലക്ഷം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ നിറയ്ക്കുമെന്നുമായിരുന്നു തെരഞ്ഞടുപ്പിൽ മോദി ജനങ്ങളോടു പറഞ്ഞിരുന്നത്. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച ഇടത് സർക്കാർ സിപിഎം പ്രവർത്തകരെപ്പോലും നിരാശരാക്കി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സർക്കാർ എല്ലാം തകർത്തു കൊണ്ടിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ജനങ്ങൾ ദുരിതത്തിലാണ്. ജനങ്ങൾ വഞ്ചിച്ച മോദി സർക്കാരിനെതിരേ ജയിൽ നിറയ്ക്കൽ സമരമുൾപ്പെടെയുള്ള പ്രതിഷേധപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അമരേന്ദർ സിംഗ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംഎൽഎമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, ഹൈബി ഈഡൻ, റോജി എം. ജോണ്‍, ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ, എൽദോസ് കുന്നപ്പള്ളി, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ മണ്‍വിള രാധാകൃഷ്ണൻ, സെക്രട്ടറി പഴകുളം മധു, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവഞ്ചകരായി മാറി: യൂത്ത് കോണ്‍ഗ്രസ്
01:02 AM May 26, 2017 | Deepika.com