തിരുവനന്തപുരം: അഞ്ചുപതിറ്റാണ്ടായി കേരളത്തിൽ സിപിഎം തുടരുന്ന ചുവപ്പുഭീകരത എന്തു വിലകൊടുത്തും അവസാനിപ്പിക്കുമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷ പൂനം മഹാജൻ. ഇടതു സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ സർക്കാരിന്റെ നയങ്ങൾക്കെതിരേ യുവമോർച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
രാഷ്ട്രീയ അന്ധത ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നടത്തുന്ന ആക്രമണങ്ങൾ കാണുന്നില്ല. ഇതു കണക്കിലെടുത്തു കേരളത്തിൽ ഇതുവരെ നടന്ന സിപിഎം അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കണമെന്നു പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
1969 ൽ രാഷ്ട്രീയക്കൊല ആദ്യമായി ആരംഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ നിന്നാണ്. ഭരിച്ചു ഭരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സിപിഎം ചെകുത്താന്റെ നാടാക്കി മാറ്റി. സിപിഎം അക്രമണങ്ങൾക്കു പുറമെ പോലീസിന്റെ വേട്ടയാടലും ബിജെപി, ആർഎസ്എസ് സഹിക്കേണ്ടി വരുന്നു. ഒരു വർഷം കൊണ്ട് ജനങ്ങളെ ഇത്രയേറെ വെറുപ്പിച്ച സിപിഎമ്മിനെ ഭരണത്തിൽ നിന്ന് അധികം വൈകാതെ തൂത്തെറിയാൻ കഴിയുമെന്നും പൂനം പറഞ്ഞു.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, യുവമോർച്ച ദേശീയ ഉപാധ്യക്ഷരായ മുരുഗാനന്ദം, മധുകേശ്വർ ദേശായി, ജനറൽസെക്രട്ടറി അഭിജാത് മിശ്ര, സെക്രട്ടറി അനൂപ് കൈപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎമ്മിന്റെ ചുവപ്പു ഭീകരത അവസാനിപ്പിക്കുമെന്നു യുവമോർച്ച
01:02 AM May 26, 2017 | Deepika.com