തിരുവനന്തപുരം: എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു കേരളത്തിൽ നടന്നതെന്നും ഇതിനു കാരണക്കാരായ വലതുപക്ഷത്തിന് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദൽ വികസനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ കാലത്തുണ്ടായ ചില കൊള്ളരുതായ്മകൾ ഞങ്ങളുടെ പിടലിയിൽ വന്നു വീഴുകയായിരുന്നു. പഴയ ചിലതു പേറാൻ ചുമതലപ്പെട്ടവരായി ഇടതു സർക്കാരിനു മാറേണ്ടി വന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പുകാലത്തു ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണു കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ചു നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ ഭരണനേട്ടങ്ങളും ഭാവിപരിപാടികളും വിശദീകരിച്ചുകൊണ്ടു പ്രസംഗിക്കവേയാണു പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം നടത്തിയത്.
ഇടതുസർക്കാരിന്റെ ഭാവിപരിപാടികൾ വിശദീകരിച്ചുകൊണ്ടു പ്രസംഗിച്ച മുഖ്യമന്ത്രി കൂടംകുളത്തുനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള ലൈനിന്റെ പണി എന്തു തടസമുണ്ടായാലും ഉടൻ പൂർത്തീകരിക്കുമെന്നു പറഞ്ഞു. അനാവശ്യ തടസങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തിന്റെ വികസനം തടയാൻ ആരെയും അനുവദിക്കില്ല. ദേശീയപാതയുടെ വികസനത്തിനടക്കം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ നീങ്ങുകയാണ്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു നേരത്തേയുണ്ടായിരുന്ന തടസങ്ങൾ മെല്ലെ മാറുകയാണ്. എന്നാൽ, ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാരിനു മനസിലാകുമെന്നും അർഹമായ നഷ്ടപരിഹാരം ഭൂമി വിട്ടുതരുന്നവർക്കു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996ൽ താൻ വൈദ്യുതിമന്ത്രിയായിരുന്നപ്പോൾ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി സംബന്ധിച്ചു കാര്യങ്ങൾ വ്യക്തമാക്കിയതാണ്. എന്നാൽ, അതു നടന്നില്ല. ഇപ്പോൾ അതിനുള്ള അനുകൂല സാഹചര്യം വന്നിരിക്കുന്നു. എന്തു തടസമുണ്ടായാലും സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറെ പ്രയോജനമുള്ള ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സ്വപ്നപദ്ധതികളായ തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമം സർക്കാർ നടത്തുകയാണ്. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നേരത്തേയുണ്ടായിരുന്ന മെല്ലെപ്പോക്ക് ഇനി ഉണ്ടാവില്ല. തൊഴിലുറപ്പു പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കു നാലു മാസമായി കൂലി ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മനുഷ്യത്വമില്ലാത്ത നടപടിയാണു സ്വീകരിക്കുന്നത്.
കേന്ദ്രസർക്കാരിനു പണം നൽകാൻ കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളികൾക്കു കൂലി നൽകാൻ തയാറാണെന്നും അതിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസനത്തിനുള്ള കിഫ്ബി പദ്ധതിയെ സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. വികസനത്തിനുള്ള പണം എത്രയായാലും അതു കിഫ്ബി വഴി തന്നെ നടത്തും. ഇടതു സർക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങൾ ഒരു വർഷം കഴിഞ്ഞപ്പോൾ ആവേശത്തിലാണ്.
രാഷ്ട്രീയമായി ഇടതുമുന്നണിയെ എതിർക്കുന്നവർ സർക്കാർ ഒരു വർഷം പൂർത്തീകരിച്ചപ്പോൾ അസ്വസ്ഥരാണ്. ആരോഗ്യകരമായ വിമർശനങ്ങൾ സർക്കാർ ഉൾക്കൊള്ളുമെന്നും എന്നാൽ വിവാദങ്ങൾക്കു പുറകേ പോയി സമയം നഷ്ടപ്പെടുത്താൻ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നശീകരണവാസനയോടെ സമീപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പ്രത്യേകമായ ഒരു തളർച്ചയും സർക്കാരിനുണ്ടാകില്ല. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യും. സർവതല സ്പർശിയായ വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നും 57ലെ ഇഎംഎസ് സർക്കാരിന്റെ ഊർജം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. മന്ത്രി ജി.സുധാകരനും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദനും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ പങ്കെടുത്തില്ല.
കൂടംകുളത്തുനിന്നു വൈദ്യുതി കേരളത്തിലെത്തിക്കുമെന്നു മുഖ്യമന്ത്രി
01:02 AM May 26, 2017 | Deepika.com