കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ മീഡിയനോടു ചേർന്ന് അപകടകരമാംവിധം പാർക്കു ചെയ്തിരുന്ന കണ്ടെയ്നർ കാരിയറിനു പിന്നിൽ കാറിടിച്ച് ചാലക്കുടി സ്വദേശിയായ പ്ലസ്ടു വിദ്യാർഥി മരിച്ചു. കാര്‍ ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രികനായ ചാലക്കുടി ചൗക്ക എലഞ്ഞിപ്ര ചെതലന്‍ ജോര്‍ജിന്റെ മകന് ആല്ഫിന് (17) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ചാലക്കുടി മാണിക്കത്താന് വീട്ടില്‍ എസ്തപ്പാനോസിന്റെ മകന് അമല്‍ റോയി (30)യെ ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വെന്റിലേറ്ററിലാണ്.
ഇന്നലെ വൈകുന്നേരം 4.30 ഓടെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കളമശേരി-വല്ലാര്‍പാടം പാതയില്‍ മുളവുകാടായിരുന്നു അപകടം. അമൽ റോയിയുടെ മനസമ്മതത്തിനുള്ള സ്യൂട്ട് തയ്ച്ചു കിട്ടുന്നതിനായി ചാലക്കുടിയില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്നു ഇവർ. റോഡിന്റെ വലതുവശത്ത് മീഡിയനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്നർ കാരിയറിനു പിന്നില്‍ കളമശേരി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. ആല്ഫിന് ആശുപ ത്രിയിലേക്കുള്ള മാർഗ മധ്യേ യാണു മരിച്ചത്. നാളെ അമല്റോയിയുടെ മനസമ്മതം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്.ഗള്‍ഫില്‍ ജോലി ചെയ്യുന്ന അമല്‍റോയ് മനസമ്മതത്തിനായാണു നാട്ടില്‍ വന്നത്. മറ്റൊരു വാഹനത്തെ മറികടന്നപ്പോള്‍ അപകടമുണ്ടായതായി തോന്നുന്നില്ലെന്ന് ട്രാഫിക് സിഐ ജയരാജ് പറഞ്ഞു.
കണ്ടെയ്നർ കാരിയറിനു പിന്നില്‍ കാറിടിച്ച് വിദ്യാർഥി മരിച്ചു
12:48 AM May 26, 2017 | Deepika.com