കൊച്ചി: തിരുവനന്തപുരം ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് വിദ്യാർഥിയായ വിവേക് ഹൈക്കോടതിയെ അറിയിച്ചു.
ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ലക്ഷ്മി നായരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യണമെന്നും എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് ഇന്നലെ വിവേക് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സിംഗിൾ ബെഞ്ച് ഇതിന് അനുമതി നൽകി. കേസ് റദ്ദാക്കാൻ ലക്ഷ്മി നായർ നൽകിയ ഹർജി ഈ സാഹചര്യത്തിൽ പുതുക്കി നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നു കാണിച്ച് പരാതി നൽകിയ തന്നെ രണ്ടു തവണ പോലീസ് ചോദ്യംചെയ്തെങ്കിലും ഒരുതവണ പോലും ലക്ഷ്മിനായരെ ചോദ്യം ചെയ്തില്ലെന്നും ഹർജിയിൽ വിവേക് ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ലക്ഷ്മി നായർക്കെതിരേ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഇന്നലെ വിവേകിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചതോടെ ഇതു സിംഗിൾ ബെഞ്ച് അനുവദിക്കുകയായിരുന്നു.
ജാതി ആക്ഷേപം: ലക്ഷ്മി നായർക്ക് എതിരായ ഹർജി പിൻവലിച്ചു
12:48 AM May 26, 2017 | Deepika.com