തിരുവനന്തപുരം: വിവിധ പദ്ധതികൾക്കു കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതിലും ലഭ്യമായ ഫണ്ട് വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷം. നിയമസഭയിൽ കെ. മുരളീധരൻ നല്കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സർക്കാരിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചത്.
ദേശീയ തൊഴിലുറപ്പു തൊഴിലാളികൾക്കു കഴിഞ്ഞ ആറു മാസമായി കൂലി ലഭിക്കുന്നില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്നു മുരളീധരൻ പറഞ്ഞു. പാർലമെന്റ് സമിതി സംസ്ഥാനത്തു സന്ദർശനം നടത്തിയപ്പോൾ കൃത്യമായ വിവരം നല്കാൻ സംസ്ഥാനത്തിനു സാധിച്ചില്ല. ബയോ ഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാനായി കേന്ദ്രം അനുവദിച്ച പണം പോലും ചെലവഴിക്കാൻ സംസ്ഥാനത്തിനു സാധിച്ചില്ല.
എഫ്എം റേഡിയോയിലൂടെ മുഖ്യമന്ത്രി ജനങ്ങളോടു സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്നു പറയുന്നു. അതേസമയം തന്നെ ആരോഗ്യമന്ത്രി നിയമസഭയിൽ പറയുന്നു എച്ച് 1 എൻ 1 പനി ബാധിച്ച് 40 പേർ മരണമടഞ്ഞെന്ന്. ശ്മശാനത്തിലേയ്ക്കു പോകുമ്പോഴാണോ സർക്കാർ കൂടെയുള്ളതെന്നു ചോദിച്ചു മുരളീധരൻ പരിഹസിച്ചു.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിച്ച കിർത്താഡ്സിന് കേന്ദ്രം അനുവദിച്ച ഫണ്ടിൽ ഒരു രൂപ പോലും സംസ്ഥാനം വിനിയോഗിച്ചില്ല. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടുകൾ വാങ്ങുന്നതിൽ ഏറെ ക്രമീകരണങ്ങൾ നടത്തേണ്ടത് ഡൽഹിയിലെ റസിഡൻസ് കമ്മീഷണറേറ്റാണ്. എന്നാൽ, അവിടെ ഉദ്യോഗസ്ഥൻമാർ തമ്മിൽ ചേരിപ്പോരാണ്. ബിജെപിയുടെ മുനിസിപ്പൽ കൗണ്സിലർമാർക്ക് അത്താഴവിരുന്നൊരുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് റസിഡന്റ് കമ്മീഷണർ ചെയ്യുന്നത്.
പിഎംഎസ്കെ വൈ പദ്ധതിയിൽ നിന്നും ഒരു രൂപയും ചെലവഴിച്ചിട്ടില്ല. തോട്ടവിള പുനരുദ്ധാരണത്തിന് ലഭിച്ച 80 കോടിയിൽ ഒരു രൂപയും ഉപയോഗിച്ചില്ല. തെങ്ങിന്റെ പുനരുദ്ധാരണത്തിന് ഒരു പദ്ധതിപോലും സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
2016-17-ൽ ഇതുവരെ വിവിധ പദ്ധതികളിലായി 6706 കോടി ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന് അർഹമായ തുക ഇതുവരെ കേന്ദ്രം ലഭ്യമാക്കിയിട്ടില്ല. കേന്ദ്ര സർക്കാരിൽ നിന്നു തൊഴിലുറപ്പ് പദ്ധതിക്കായി പണം നല്കുന്നത് വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനം തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പണംനല്കുന്നതിനുള്ള നടപടി സ്വീകരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കഴിഞ്ഞ വർഷത്തെ ചെലവഴിച്ചതു സംബന്ധിച്ചുള്ള യൂട്ടിലേഷൻ സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നല്കിയിട്ടുമുണ്ട്. അർഹതപ്പെട്ട പണം സംസ്ഥാനത്തിന് കേന്ദ്രം നല്കുന്നില്ല.
ഒബിസി വിഭാഗത്തിന്റെ പ്രീ മെട്രിക് സ്കോളർഷിപ്പിൽ ലഭ്യമാക്കേണ്ടത് 30 കോടിയാണ്. എന്നാൽ, ലഭിച്ചത് ഏഴു കോടി മാത്രമാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലുള്ള നേട്ടങ്ങളുടെ പേരിൽ നമ്മെ ശിക്ഷിക്കുന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്. മുന്നേറിയ മേഖലകളിൽ കേന്ദ്രം സഹായം വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. കേന്ദ്രം പ്രോജക്ടുകൾ തയാറാക്കുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനുള്ള ക്രമീകരണമുണ്ടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സഭയിൽ സ്ഥിരമായി ഉത്തരങ്ങളിൽ തിരുത്ത് പ്രസിദ്ധീകരിക്കേണ്ട സ്ഥിതിയാണു സർക്കാരിന് ഉണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ആഴ്ച യൽദോ ഏബ്രഹാമിന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ 4000 കോടി ചെലവഴിച്ചുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി തന്നെ പറയുന്നത് 6000 കോടിയിലധികം ചെലവഴിച്ചുവെന്നാണ്. ഇതിൽ ഏതാണു ശരിയെന്നു പരിശോധിക്കണം. പ്രോജക്ട് ഓറിയന്റഡ് ആയ പദ്ധതികൾ നേടിയെടുക്കുന്നതിൽ സംസ്ഥാനം വിമുഖത കാട്ടേണ്ട കാര്യമില്ല.
അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ടിട്ടും എല്ലാ കാര്യത്തിനും മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശൈലി ഉപേക്ഷിക്കണം. സംസ്ഥാനത്തു പദ്ധതികളുടെ നടത്തിപ്പിൽ ഏകോപനമില്ലാത്തതു രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പരിശോധന നടത്താമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്ന് പ്രതിപക്ഷം സഭാ നടപടികളോട് സഹകരിച്ചു.
ഡേ കെയറുകളുടെ പ്രവർത്തനം പരിശോധിക്കാൻ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പി.ടി. തോമസിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. പാലാരിവട്ടത്ത് കളിവീട് എന്ന ഡേ കെയറിന്റെ നടത്തിപ്പുകാരി കുട്ടിയെ മർദിച്ച സംഭവത്തിൽ ഡേ കെയർ ഉടമ മിനി മാത്യുവിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ബാലാവകാശ കമ്മീഷനും ഈ പ്രശ്നത്തിൽ ഇടപെട്ടു. ഡേ കെയറുകളുടെ നിയന്ത്രണത്തിന് സാമൂഹ്യ ക്ഷേമ വകുപ്പ് സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മുതലമട കേന്ദ്രമായി അഗ്രോ പാർക്ക്
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മുതലമട കേന്ദ്രീകരിച്ച് അഗ്രോ പാർക്ക് ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കെ.ബാബുവിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മാമ്പഴത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പ്രാധാന്യം നല്കിയുള്ള പാർക്കായിരിക്കും മുതലമടയിൽ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ സർക്കാർ പരാജയപ്പെട്ടെന്നു പ്രതിപക്ഷം
12:33 AM May 26, 2017 | Deepika.com