കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ പ്രമോഷന്സീറ്റുകളില് ഭൂരിഭാഗവും കൈയടക്കി യൂണിയന് നേതാക്കൾ. 2200 പ്രമോഷന് തസ്തികകളാണ് കെസ്ആര്ടിസിയിലുള്ളത്. ഇതില്‍ 1200ലും അംഗീകൃത യൂണിയനുകളുടെ നേതാക്കളാണു ജോലിചെയ്യുന്നത്. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലുമില്ലാത്തത്ര തസ്തികകളാണു സംഘടനാ പ്രവര്‍ത്തനത്തിനായി യൂണിയന് ഭാരവാഹികള്‍ ഉണ്ടാക്കുന്നത്. യൂണിയനുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അധികൃതരും ഇതിനു കൂട്ടുനില്‍ക്കുന്നു.
4500 ബസുകള്‍ പരിശോധിക്കാനായി കെഎസ്ആര്‍ടിസിയില്‍ 910 ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരാണു ജോലിചെയ്യുന്നത്. എന്നാല്‍ ഇവരില്‍ 200 പേര് മാത്രമേ ജോലിചെയ്യുന്നുള്ളൂ. ബാക്കിവരുന്ന 710 പേര് ജനറല്‍ കണ്ട്രോളിംഗ്, ട്രാഫിക് കണ്ട്രോളിംഗ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടേഴ്സ് തുടങ്ങി നിലവിലില്ലാത്ത തസ്തികയുടെ പേരില്‍ ശമ്പളം പറ്റുകയാണ്.
സംസ്ഥാനത്ത് കെഎസ്ആര് ടിസിയില്‍ 46 ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍മാരാണു സേവനം അനുഷ്ഠിക്കുന്നത്. ഓരോ ജില്ലയ്ക്കും ഒരാള്‍ എന്നനിലയില്‍ 14 പേര് മാത്രം വേണ്ടിടത്താണ് ഇത്രയും ജീവനക്കാര്‍ അധികമായി ശമ്പളം പറ്റുന്നത്. പിഎസ്സി നിയമനത്തിലൂടെ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ യൂണിയനും കോര്‍പറേഷനുമായുള്ള അതിരുവിട്ട ബന്ധങ്ങളിലൂടെ പ്രമോഷനെന്ന പേരില്‍ ഇല്ലാത്ത തസ്തികകള്‍ ഉണ്ടാക്കുകയാണ്. പ്രമോഷന് നിയമത്തിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണു കോര്പറേഷന് നിയമനങ്ങള്‍ നടത്തുന്നത്.
പ്രമോഷന് ലഭിക്കുന്ന ഉദ്യോഗസ്ഥന് കുറഞ്ഞത് മൂന്നു മാസമെങ്കിലും പ്രമോഷന് ലഭിച്ചശേഷമുള്ള തസ്തികയില്‍ ജോലിചെയ്യണമെന്നുണ്ട്. അല്ലാത്ത പക്ഷം അയാള്‍ പ്രമോഷന് അര്‍ഹനല്ല. എന്നാൽ, കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍നിന്നു വിരമിക്കാന്‍ ഒരു മാസം ഉള്ളവര്‍ക്കുപോലും പ്രമോഷന് നല്കി ആ ജീവനക്കാരന് കൂടുതല്‍ ആനുകൂല്യം നേടിക്കൊടുക്കുന്ന നിലയാണുള്ളത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതും ഈ രീതിയില്‍ യൂണിയന് നേതാക്കള്‍ക്ക് ഡ്യൂട്ടി നല്കാന് വേണ്ടിയാണ്.
കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന അഴിമതിക്കെതിരേയും പ്രമോഷനിലെ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ വിജിലന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും യൂണിയന് നേതാക്കളുടെ ഇടപെടലുകളാണുള്ളത്. പ്രമോഷനുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ വിജിലന്‍സ് വിഭാഗത്തിലെത്തുന്നതോടെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്.
കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് നോക്കുകുത്തി
12:15 AM May 26, 2017 | Deepika.com