തിരുവല്ല: കുടിവെള്ളവുമായെത്തിയ ലോറി ഡ്രൈവറില്ലാതെ ഉരുണ്ടു നീങ്ങി. കാർ ഇടിച്ചുതകർത്തു. ആളപായമില്ല. തിരുവല്ല ദീപാല ജംഗ്ഷന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റിട്ട. ലഫ്. കമാൻഡർ തിരുമൂലപുരം താനുവേലിൽ കുര്യാക്കോസ് മാത്യുവിന്റെ കാറാണ് അപകടത്തിൽ പൂർണമായും തകർന്നത്.
കുര്യാക്കോസും ഭാര്യ രമണിയും ടൗണിൽ വസ്ത്രം വാങ്ങാനെത്തിയതാണ്. വാഹനം സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ കിടക്കുകയായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ അപകടം ഉണ്ടായത്.
കുടിവെള്ളം കൊണ്ടുപോകാനെത്തിയ ലോറി പാർക്ക് ചെയ്തശേഷം ഡ്രൈവർ കിടങ്ങറ സ്വദേശി സുഭാഷ് ഓഫീസിൽ പോയപ്പോഴായിരുന്നു അപകടം. രണ്ടുകൂറ്റൻ ടാങ്കുകളിൽ വെള്ളം നിറച്ച് സമീപത്തെ ജല അഥോറിറ്റി ഡിവിഷൻ ഓഫീസിന്റെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ലോറി മുന്നോട്ട് ഉരുളുകയായിരുന്നു.
ഓഫീസിന്റെ ഗേറ്റിൽ തട്ടിയ ലോറി എംസി റോഡ് കടന്ന് എതിർദിശയിലെ പാർക്കിംഗ് ഏരിയയിൽ കിടന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.
രണ്ടുമാസം മുന്പ് വാങ്ങിയ കാറാണിത്.
സമീപത്ത് കിടന്ന ഓട്ടോറിക്ഷയിലും ലോറി തട്ടിയെങ്കിലും ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്. എംസി റോഡിലൂടെ വാഹനങ്ങൾ ഈസമയം കടന്നുവരാതിരുന്നത് വൻ അപകടം ഒഴിവാക്കി. പിന്നീട് ക്രെയിന്റെ സഹായത്തോടെയാണ് ലോറി നീക്കിയത്.
ഡ്രൈവറില്ലാതെ ലോറി ഉരുണ്ടുനീങ്ങി; കാർ തകർത്തു
12:15 AM May 26, 2017 | Deepika.com