തിരുവനന്തപുരം: സഭയ്ക്കു പുറത്ത് ഒന്നാം വാർഷികം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലായിരുന്നു സർക്കാർ. പ്രതിപക്ഷമാകട്ടെ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധത്തിരമാല തീർത്തു. എന്നാൽ, സഭയ്ക്കുള്ളിൽ സ്ഥിതി ശാന്തമായിരുന്നു. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിക്കിടെ ഒരു വർഷത്തെ നേട്ടങ്ങൾ പറയണമെങ്കിൽ അര മണിക്കൂറിലേറെ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും അതിന് അദ്ദേഹം മെനക്കെട്ടില്ല. ധനവിനിയോഗ ബില്ലിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചു. സർക്കാരിനെതിരായ വിമർശനങ്ങൾ പ്രതിപക്ഷവും ചുരുങ്ങിയ വാക്കുകളിലൊതുക്കി.
രാവിലെ ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിച്ച കെ. മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പണം ചെലവഴിക്കാതെ പാഴാക്കിയതു ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്. പ്രതിപക്ഷ ആക്ഷേപത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്ക് ഏറെയൊന്നും പണിപ്പെടേണ്ടി വന്നില്ല. അടുത്ത സമ്മേളനത്തിലും ഞങ്ങളൊക്കെ ഇവിടെ തന്നെയുണ്ടാകും. സഭാനാഥനായി അങ്ങ് ആ കസേരിയിലുണ്ടാകണമെന്നു ഞാൻ പ്രാർഥിക്കുന്നു. ലാവ്ലിൻ കേസ് കോടതിയിൽ വരുന്ന കാര്യം നേരിട്ടു പരാമർശിക്കാതെ മുരളീധരൻ പറഞ്ഞു. എന്നാൽ, അതിനോടു പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
സർക്കാർ തന്നെ നിയമസഭയിൽ ചോദ്യത്തിനു നൽകിയ മറുപടിയിൽ പറഞ്ഞ കണക്കുകളിൽ നിന്നു വ്യത്യസ്തമായ കണക്കുകളാണു മുഖ്യമന്ത്രി ഇപ്പോൾ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു വിഷയത്തിൽ രണ്ടു കണക്കു ശരിയാകാൻ പറ്റുമോ മാണി സാറേ? രമേശ് ചോദിച്ചു. രണ്ടു ശരിയാകാം എന്നായി സമദൂരക്കാരനായ കെ.എം. മാണി.
അസ്വസ്ഥമായിരുന്ന കേരളത്തെ സംരക്ഷിക്കാൻ ഒരു കാവലാളായി പിണറായി വിജയൻ നിൽക്കുകയാണെന്ന് ആർ. രാജേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി നടത്തിയ കൊടിയ അഴിമതിയാണെന്നും രാജേഷ് ആരോപിച്ചു. പ്രതിപക്ഷത്തു നിന്ന് കെ.സി. ജോസഫ് മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനെത്തിയത്.
കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളുടെ ക്രെഡിറ്റ് ഇടതുപക്ഷത്തിനു മാത്രമാണെന്നും രാജേഷ് അഭിപ്രായപ്പെട്ടു. ഇരുപദ്ധതികൾക്കും തുടക്കം കുറിച്ചത് വി.എസ്. സർക്കാരായിരുന്നു. പൂർത്തിയാക്കാൻ പോകുന്നത് പിണറായി സർക്കാരും. വയറ്റാട്ടിയെ ആരും അമ്മയെന്നു വിളിക്കില്ല. ഇരുപദ്ധതികളുടെയും ക്രെഡിറ്റ് യുഡിഎഫിനോ ഉമ്മൻ ചാണ്ടിക്കോ കൊടുക്കാൻ രാജേഷ് തയാറല്ല. പി.സി. ജോർജും വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ഉമ്മൻ ചാണ്ടിയെ പ്രതിസ്ഥാനത്തു നിർത്തി.
അനാവശ്യകാര്യങ്ങളിൽ ബഹളം കൂട്ടി വികസന പ്രവർത്തനങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു സുരേഷ് കുറിപ്പിന്റെ വാദം. അഴിമതി തുടച്ചുനീക്കാൻ ഒരു വർഷത്തെ ഭരണത്തിലൂടെ ഇടതുസർക്കാരിനു സാധിച്ചുവെന്ന് സുരേഷ് കുറുപ്പ് അവകാശപ്പെട്ടപ്പോൾ കെ.എം. മാണിയുമായുള്ള ബന്ധം പറഞ്ഞു കൊണ്ട് പി.ടി. തോമസ് എഴുന്നേറ്റു. ആർ. ബാലകൃഷ്ണപിള്ള ഇപ്പോൾ വിശുദ്ധനായോ എന്ന് അടൂർ പ്രകാശും ചോദിച്ചു. പിണറായി സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുമെന്നും കേരളത്തെ ഐശ്വര്യ സമൃദ്ധിയിലേക്കു നയിക്കുമെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു പ്രതിപക്ഷത്തിന്റെ ആക്രമണത്തിനു നേതൃത്വം നൽകിയത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്ന് രമേശ് പറഞ്ഞു. ബംഗാളിൽ ഞങ്ങളുടെ കൂട്ടില്ലാതെ നിങ്ങൾക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല. നിങ്ങളുടെ ശത്രുവാരാണ്? കോണ്ഗ്രസോ ബിജെപിയോ? രമേശ് ചോദിച്ചു. സാധാരണക്കാർക്ക് അപ്രാപ്യമായ സർക്കാരാണിത്. മാധ്യമങ്ങളെ കാണാൻ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. പിണറായിയും മോദിയും തമ്മിൽ ഏകാധിപത്യ സ്വഭാവത്തിൽ എന്തു വ്യത്യാസമെന്നും രമേശ് ചോദിച്ചു.
കഴിഞ്ഞ ഇടതുസർക്കാരിൽ ഉശിരന്മാരായിരുന്ന മന്ത്രിമാർ പോലും ഇത്തവണ നിറം മങ്ങി. ഗീത ഗോപിനാഥ് ഉപദേശകയായതോടെ തോമസ് ഐസക്കിനു പോലും ആകെ മൗനമാണ്. വി.എസിനു കൊടുത്ത അതേ കാബിനറ്റ് പദവി ആർ. ബാലകൃഷ്ണപിള്ളയ്ക്കും കൊടുത്ത് വി.എസിനെ അപമാനിച്ചില്ലേ എന്നും രമേശ് ചോദിച്ചു. ഇനി വരാൻ പോകുന്നതെന്തെന്ന് ഒരു വർഷത്തെ ഭരണം കൊണ്ടു വ്യക്തമായെന്നും രമേശ് പറഞ്ഞു.
ഉദാരവത്കരണ കാലഘട്ടത്തിൽ ഇടതുപക്ഷ ബദലിലൂടെ എന്തു ചെയ്യാനാകുമെന്ന് ഈ സർക്കാർ രാജ്യത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിലപാട്. ഒരു സാധാരണക്കാരന് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നേട്ടങ്ങൾ ലഭ്യമാക്കാൻ കേരളത്തിനു കഴിഞ്ഞു. നിങ്ങൾ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും ഞങ്ങൾ ആ കെണിയിൽ വീഴില്ല. ആത്യന്തികമായി എന്തു ചെയ്തു എന്നാണു ജനം നോക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ മന്ത്രി തോമസ് ഐസക് പറഞ്ഞു.
തീവ്രവാദികളുടെ തടവിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എം. മാണി ശൂന്യവേളയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. ഇക്കാര്യത്തിൽ പല തവണ കേന്ദ്ര സർക്കാരിനു കത്തയച്ചെന്നും എംബസി അധികൃതരുമായി ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും കെ.എം. മാണിയെ മുഖ്യമന്ത്രി അറിയിച്ചു.
ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കുന്നതിനായി ചേർന്ന നിയമസഭാ സമ്മേളനം ഇന്നലെ ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും പാസാക്കി പിരിഞ്ഞു. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാർഷികം നടപ്പു സമ്മേളനത്തിനിടെ ആഘോഷിച്ചു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽ പ്രത്യേക സമ്മേളനം നടത്തിയായിരുന്നു അറുപതാം വാർഷികം ആഘോഷിച്ചത്.
നിയമസഭാവലോകനം / സാബു ജോണ്
പിറന്നാൾ ദിനത്തിൽ ശാന്തമായി സഭ
12:02 AM May 26, 2017 | Deepika.com