തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനിടയിൽ പരസ്പരം ആരോപണം ഉന്നയിച്ച് ഏറ്റുമുട്ടിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും തെറിപ്പിച്ചു.
കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയെയും കൃഷി ഡയറക്ടർ ബിജു പ്രഭാകറിനെയും മാറ്റാൻ ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ഇരുവർക്കും പകരം നിയമനം നൽകിയിട്ടില്ല. ധനവിനിയോഗ പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണയെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
കൃഷി ഡയറക്ടറായി ഇനി ഐഎഎസ് ഉദ്യോഗസ്ഥൻ വേണ്ടെന്നാണ് തീരുമാനം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കടുത്ത നടപടി സ്വീകരിച്ചത്.
രണ്ടു പേരെയും മാറ്റണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണു നിർദേശിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ പൊതു വികാരവും ഇതു തന്നെയായിരുന്നു.
തന്നെ കേസിൽ കുടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രമിക്കുന്നതായി ബിജു പ്രഭാകറും ബിജുവിന്റെ ഐഎഎസ് വ്യാജമാണെന്നു രാജു നാരായണ സ്വാമിയും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ മന്ത്രി സുനിൽകുമാർ ഇരുവരോടും വിശദീകരണം തേടിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ചതോടെ ഇരുവരെയും മാറ്റാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.
ടൂറിസം അഡീഷണൽ ഡയറക്ടറും കെടിഡിസി എംഡിയുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിക്കാൻ തീരുമാനിച്ചു. ടൂറിസം ഡയറക്ടർ ബാലകിരണിന് കെടിഡിസിയുടെ അധിക ചുമതല നൽകി.
ബിജുവും സ്വാമിയും തെറിച്ചു
12:45 AM May 25, 2017 | Deepika.com