തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ പുസ്തകത്തിലെ 17 പരാമർശങ്ങൾ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പ്രാഥമിക റിപ്പോർട്ട്. പുസ്തകത്തിലെ ചട്ടലംഘനം കണ്ടെത്താൻ പ്രത്യേക സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അടുത്തിടെ പുറത്തിറക്കിയ "സ്രാവുകൾക്കൊപ്പം നീന്തുന്പോൾ’ എന്ന ആത്മകഥയിലെ പല അധ്യായങ്ങളും ഒഫീഷൽ സീക്രട്ട് ആക്ടിനു വിരുദ്ധമാണ്. കേന്ദ്ര സർക്കാർ നിയമ പ്രകാരം സർവീസിലിരിക്കേ സർവീസ് രഹസ്യങ്ങൾ പുറത്തു വിടുന്നതിനു പരിമിതിയുണ്ട്.
സാധാരണയായി സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഒൗദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ പുസ്തകരചന നടത്താൻ പാടില്ലെന്നും പറയുന്നു.
പുസ്തകരചന ചട്ടപ്രകാരമല്ലെന്ന നിയമസെക്രട്ടറിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശന ചടങ്ങിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറിയിരുന്നു.
സർവീസ് ചട്ടം ലംഘിച്ചാണു ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നും ഈ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി നിയമോപദേശം തേടിയതും ചടങ്ങിൽനിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചതും.
ജേക്കബ് തോമസിന്റെ ആത്മകഥ സർവീസ് ചട്ട ലംഘനം: ചീഫ് സെക്രട്ടറി
12:45 AM May 25, 2017 | Deepika.com