തിരുവനന്തപുരം: റബർ മേഖലയിലെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട പ്രമേയം നിയമസഭ പാസാക്കി. കൃഷി മന്ത്രി സുനിൽകുമാറാണു പ്രമേയം അവതരിപ്പിച്ചത്.
റബറിനു ന്യായവില ലഭിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണം. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുവാൻ വാണിജ്യ കരാറുകളിൽ അനുവദിച്ചിട്ടുള്ള വ്യവസ്ഥകൾ ഉപയോഗപ്പെടുത്തണം. സ്വാഭാവിക റബറിന്റെ ഉത്പാദനം ഏറ്റവുമധികം നടത്തുന്ന കേരളത്തിൽനിന്നു റബർ ബോർഡിന്റെ ആസ്ഥാന മന്ദിരം അന്യ സംസ്ഥാനങ്ങളിലേക്കു മാറ്റരുത്. റീജിയണൽ ഓഫീസുകൾ സംയോജിപ്പിക്കാനും കൂട്ടിയോജിപ്പിക്കാനുമുള്ള നീക്കം പൂർണമായും ഉപേക്ഷിക്കണം.
സ്വാഭാവിക റബറിനെ ലൈവ്ലിഹുഡ് സെക്യൂരിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിനു ഡബ്ല്യുടിഒ ഉൾപ്പെടെയുള്ള കരാറുകളിൽ അംഗീകരിച്ചിട്ടുള്ള സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സ്വാഭാവിക റബറിനെ സംരക്ഷിക്കുവാൻ നെഗറ്റീവ് ലിസ്റ്റ് അഥവാ സംരക്ഷിത ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. കർഷകർക്കു പ്രയോജനം ചെയ്യുന്ന തരത്തിൽ ദേശീയ തയം രൂപീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
റബർ പ്രതിസന്ധി:നിയമസഭയിൽ പ്രമേയം
12:42 AM May 25, 2017 | Deepika.com