കൊച്ചി: ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന എൽഡിഎഫ് സർക്കാർ സമസ്തമേഖലയിലും പരാജയമാണെന്നു യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ.
സർക്കാരിന്റെ ഒരു വർഷത്തെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ഇന്നു യുഡിഎഫ് 140 നിയോജകമണ്ഡലങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും തങ്കച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ക്ഷേമ പെൻഷനുകൾവരെ മുടങ്ങിക്കിടക്കുന്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പരസ്യം നൽകുന്നതിനാണു സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.
വിവാദങ്ങൾ മാത്രം നിറഞ്ഞ ഒരു വർഷത്തെ ഭരണത്തിൽനിന്നു ജനങ്ങൾക്കു പ്രതീക്ഷയ്ക്കു വകയുള്ള ഒരു പദ്ധതി പോലുമുണ്ടായില്ല. യുഡിഎഫ് വിഭാവനം ചെയ്ത പല പദ്ധതികളുടെയും മിനുക്കുപണികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിൽ ഒതുങ്ങുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ.
ഒരു സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ക്രമസമാധാന പാലനവും ആവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തലുമാണ്. ഈ രണ്ടു കാര്യങ്ങളിലും സർക്കാർ സന്പൂർണ പരാജയമാണെന്ന് ഒരു വർഷത്തെ ഭരണം തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിൽ കഴിഞ്ഞ ഒരുവർഷത്തിൽ മാത്രം നടന്നത് എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ്.
സിപിഎമ്മും ആർഎസ്എസുമാണ് ഇതിനു നേതൃത്വം നൽകുന്നത്. കുഞ്ഞുങ്ങൾ പോലും പീഡനമേറ്റു വാങ്ങേണ്ടി വരുന്ന കാലത്തു സർക്കാർ നിഷ്ക്രിയമായി നിൽക്കുന്നു. വിലക്കയറ്റംകൊണ്ടു ജനങ്ങൾ പൊറുതിമുട്ടി. അരിക്ഷാമം തീർക്കാൻ കൊട്ടിഘോഷിച്ചു തുടങ്ങിയ അരിക്കടകൾക്കു താഴുവീണു.
കേരളത്തിൽ മുന്പെങ്ങും കാണാത്തതുപോലെ മുഖ്യമന്ത്രിക്കു മാത്രം ഒന്പത് ഉപദേശകരാണ്. അഴിമതിരഹിത ഭരണമെന്നാണ് പിണറായി വിജയൻ സർക്കാരിനെ വിശേഷിപ്പിക്കുന്നത്. ബന്ധുനിയമനത്തിൽ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ പുറത്തായി. ജെ. മേഴ്സിക്കുട്ടിയമ്മ വിജിലൻസ് അന്വേഷണം നേരിടുന്നു. മറ്റൊരു മന്ത്രി സ്ത്രീകളോടു മോശമായി ഫോണിലൂടെ സംസാരിച്ചതിനു പുറത്തായി. ഈ സർക്കാരിനെ എങ്ങനെ അഴിമതി വിരുദ്ധ സർക്കാരെന്നു വിശേഷിപ്പിക്കാനാകുമെന്നും പി.പി. തങ്കച്ചൻ ചോദിച്ചു.
എൽഡിഎഫിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും പരസ്പരം പോരടിക്കുന്പോൾ ഇച്ഛാശക്തിയോടെ കാര്യങ്ങൾ ചെയ്യാൻ സർക്കാരിനു സാധിക്കുന്നില്ല. എൽഡിഎഫ് ഭരണം ആരംഭിച്ചപ്പോൾ മുതൽ സർക്കാർ ഉദ്യോഗസ്ഥരെല്ലാം രണ്ടുതട്ടിലാണ്. ഇതുമൂലം സെക്രട്ടേറിയറ്റിൽവരെ ഭരണസ്തംഭനമാണ്. ഫയലുകൾ നീങ്ങുന്നില്ല.
കഴിഞ്ഞ സർക്കാർ രൂപം നൽകിയ വിഴിഞ്ഞം പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കാവുന്നതാണ്. ഏത് അന്വേഷണത്തെയും നേരിടാൻ യുഡിഎഫ് ഒരുക്കമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അവസാനകാലത്ത് നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ കമ്മിറ്റി ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പി.പി. തങ്കച്ചൻ ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇടതുസർക്കാർ പരാജയം, കാലാവധി പൂർത്തിയാക്കില്ല: പി.പി. തങ്കച്ചൻ
12:42 AM May 25, 2017 | Deepika.com