കൊച്ചി: വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു മന്ത്രി എം.എം. മണിക്കെതിരേ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി മണി നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
1982 നവംബർ 13 നാണു യൂത്ത് കോണ്ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. ഈ കേസിൽ വിചാരണക്കോടതി പ്രതികളെ വെറുതേവിട്ടത് പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 2012 മേയ് 25ന് എം.എം. മണി തൊടുപുഴ മണക്കാട് ജംഗ്ഷനിൽ നടത്തിയ വിവാദപ്രസംഗത്തോടെ കേസ് വീണ്ടും വിവാദമായി. മണിയുടെ വിവാദ വെളിപ്പെടുത്തലിനെത്തുടർന്നു തൊടുപുഴ പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മണി തൊടുപുഴ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഡിസംബർ 24നു തള്ളി. തുടർന്നാണു ഹൈക്കോടതിയിലെത്തിയത്. കേസിൽ മണിക്കെതിരായ നടപടികൾ മാത്രമാണു ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുള്ളത്. മറ്റു പ്രതികൾക്കെതിരേ കോടതിക്കു നടപടി തുടരാമെന്ന് ഉത്തരവിൽ പറയുന്നു.
എം.എം. മണിക്കെതിരേയുള്ള തുടർനടപടികൾ സ്റ്റേ ചെയ്തു
12:42 AM May 25, 2017 | Deepika.com