തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സംബന്ധിച്ചു നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം. വാക്കേറ്റത്തിനൊടുവിൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറിന്റെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു. കൃഷി പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയും ഡയറക്ടർ ബിജു പ്രഭാകറും തമ്മിലുള്ള ചേരിപ്പോര് കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചിരിക്കയാണെന്നു കാട്ടി വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്കിയത്. എന്നാൽ, രണ്ടു ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മാത്രമാണിതെന്നും ഇതു പൊതുപ്രശ്നമാക്കാൻ ശ്രമിക്കുകയാണെന്നും സഭ നിർത്തി പ്രശ്നം ചർച്ച ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതോടെ സ്പീക്കർ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഉദ്യോഗസ്ഥ ചേരിപ്പോരിനെ മുഖ്യമന്ത്രി ലഘൂകരിക്കാനാണു ശ്രമിക്കുന്നതെന്നു സതീശൻ ആരോപിച്ചു. ഉദ്യോഗസ്ഥർ തമ്മിൽ ആരോപണങ്ങൾ ഉയർന്നിട്ടു മാസങ്ങളായി. കൃഷി വകുപ്പിലെ അഞ്ചു പ്രധാന ചുമതലകൾ വഹിക്കുന്ന ബിജു പ്രഭാകർ പറയുന്നതു തന്നെ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി വിജിലൻസ് കേസിൽ കുടുക്കാൻ ശ്രമിക്കുകയെന്നാണ്.
ബിജു പ്രഭാകർ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ ഐഎഎസ് വ്യാജമാണെന്നുമുള്ള ആരോപണമാണു രാജു നാരായണ സ്വാമി ഉന്നയിക്കുന്നത്. ഇതെല്ലാം കേട്ടിട്ടും മുഖ്യമന്ത്രി പ്രശ്നം നിസാരവത്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഡിജിപിയും അഡീഷണൽ ഡിജിപിയും തമ്മിലുള്ള പോര് തല്ലിന്റെ വക്കോളമെത്തി. - സതീശൻ പറഞ്ഞു.
സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ സ്പീക്കർ സംരക്ഷിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചെറുപ്പം മുതലേ ബിജു പ്രഭാകറിനെ വ്യക്തമായി അറിയാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതീവ ഗൗരവമുള്ള പ്രശ്നം ചർച്ച ചെയ്യാൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു വോക്കൗട്ട് നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബജറ്റ് പ്രസംഗത്തിൽ ഇടത് അംഗങ്ങൾ സഭയ്ക്കുള്ളിൽ നടത്തിയ സമരരീതിയുടെ ചിത്രങ്ങൾ പ്രതിപക്ഷം സഭയ്ക്കുള്ളിൽ ഉയർത്തിക്കാട്ടി. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, കെ.എം. മാണി, ഒ. രാജഗോപാൽ തുടങ്ങിയവർ വോക്കൗട്ട് നടത്തി.
ഉദ്യോഗസ്ഥ ചേരിപ്പോര്: സഭയിൽ വാഗ്വാദം
12:42 AM May 25, 2017 | Deepika.com