കാസർഗോഡ്: മുംബൈയിൽനിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയെ ട്രെയിൻയാത്രയ്ക്കിടെ കൊള്ളയടിച്ചു. പടന്ന തൈക്കടപ്പുറത്തെ ഹൈദർ ഷെരീഫിന്റെ ഭാര്യ പി.പി.ബുഷ്റ(40) യാണ് കവർച്ചയ്ക്കിരയായത്.
65,000 രൂപ, രണ്ടു സ്വർണവളകൾ, 25,000 രൂപ വിലവരുന്ന ഒരു ഡയമണ്ട് വള, മൊബൈൽ ഫോണ്, എടിഎം കാർഡ്, പാൻ കാർഡ് എന്നിവയടങ്ങിയ ബാഗാണു മോഷണംപോയത്.
മൂന്നു പെണ്മക്കൾക്കും ബന്ധുവായ പെണ്കുട്ടിക്കുമൊപ്പം അവധിക്കാലം ചെലവഴിക്കാൻ മുംബൈയിൽ ജോലിചെയ്യുന്ന ഭർത്താവിനടുത്തേക്കു പോയതായിരുന്നു ബുഷ്റ. തിങ്കളാഴ്ച ഗരീബ് രഥ് എക്സ്പ്രസിൽ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ ട്രെയിൻ കുർളയിലെത്താറായപ്പോൾ അപരിചിതനായ ഒരാൾ ബുഷ്റയ്ക്കു സമീപമെത്തുകയും ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. ട്രെയിൻ കുർളയിലെത്തിയപ്പോൾത്തന്നെ കവർച്ചക്കാരൻ ബാഗുമായി ഇറങ്ങിയോടുകയും ചെയ്തു.
കുർള റെയിൽവേ പോലീസിൽ പരാതിപ്പെട്ടശേഷം ബുഷ്റയും മക്കളും ബന്ധുവും ഇതേ ട്രെയിനിൽ യാത്രതുടരുകയും കാസർഗോട്ടെത്തി റെയിൽവേ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
വീട്ടമ്മയെ ട്രെയിൻ യാത്രയ്ക്കിടെ കൊള്ളയടിച്ചു
12:33 AM May 25, 2017 | Deepika.com