ഗാന്ധിനഗർ: തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കൾ കാറിൽ ഇരുത്തി നാട്ടിലേക്ക് കൊണ്ടുപോയത് പോലീസ് തടഞ്ഞ് പോസ്റ്റ്മോർട്ടം നടത്തി.
കോട്ടയം പുത്തനങ്ങാടിയിൽ താമസിക്കുന്ന ലക്ഷ്മി(60)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ഭർത്താവും ബന്ധുക്കളും ചേർന്നു കാറിൽ ഇരുത്തി തമിഴ്നാട്ടിലേക്കു കൊണ്ടുപോയത്. 25 വർഷമായി പുത്തനങ്ങാടിയിൽ താമസിച്ചു അലൂമിനിയം പാത്രങ്ങളുടെ ഹോൾസെയിൽ കച്ചവടം നടത്തുകയാണ് ലക്ഷ്മിയും ഭർത്താവും. ചൊവാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ലക്ഷ്മി രക്തസമ്മർദം കൂടി മരിച്ചു.
ഇന്നലെ രാവിലെയാണ് ലക്ഷ്മി മരിച്ച വിവരം ഭർത്താവ് അറിയുന്നത്. മറ്റു നടപടികൾക്കു നില്‍ക്കാതെ ബന്ധുവിന്റെ കാറിൽ ലക്ഷ്മിയുടെ മൃതദേഹം ഇരുത്തി തമിഴ്നാട്ടിലേക്കുപുറപ്പെടുകയായി രുന്നു. വിവരം അറിഞ്ഞ കോട്ടയം വെസ്റ്റ് എസ്ഐ എം.ജെ. അരുണ്‍ കാറിൽ മൃതദേഹവുമായി വരുന്ന വിവരം ചെങ്ങന്നൂർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രാവിലെ 8.30നു കല്ലിശേരിയിൽ വച്ച് മൃതദേഹം പിടികൂടി.
പിന്നീട് വെസ്റ്റ് എസ്ഐയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. ലക്ഷ്മിയുടെ മരണം സ്വഭാവികമാണെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ ബോധ്യപ്പെട്ടതിനാൽ പോലീസ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മൃതദേഹം കാറിൽ ഇരുത്തിക്കൊണ്ടുപോയതു തടഞ്ഞു
12:25 AM May 25, 2017 | Deepika.com