തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ചു സിഎജിയുടെ കണ്ടെത്തലിൽ സർക്കാർ വേഗത്തിൽ അന്വേഷണം നടത്തി വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എസ്റ്റിമേറ്റോ ടെൻഡർ നടപടിയോ ഒന്നുമാകാത്ത കുളച്ചൽ പദ്ധതിയുമായി താരതമ്യം ചെയ്താണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിഴിഞ്ഞം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു കാരണമെന്താണെന്ന് അറിയില്ല.
സിഎജിയുടെ കണ്ടെത്തൽ ഗൗരവതരമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. സിഎജിയുടെ അന്വേഷണത്തിൽ നോട്ടപിശകു സംഭവിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയെകുറിച്ചു സംസാരിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നൽകിയില്ലെന്നാണ് അറിയുന്നത്. വിഴിഞ്ഞം കരാർ നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. 25 വർഷം മുന്പ് ആരംഭിച്ചിട്ടും എങ്ങും എത്താൻ കഴിയാതിരുന്ന പദ്ധതിയാണു നടപ്പാക്കാൻ സാധിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയും തുറമുഖ ബോർഡും മന്ത്രിസഭയും സർവകക്ഷി യോഗവും ചർച്ച ചെയ്ത ശേഷമാണു കരാർ അംഗീകരിച്ചത്. സംസ്ഥാനത്തിനു ലഭിക്കുന്ന ലാഭം പ്രവചനാതീതമാണ്. പദ്ധതിയുടെ പേരിൽ മറ്റാരെയും കുറ്റപ്പെടുത്തില്ല. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ മോഡൽ കണ്സ്ട്രക്ഷൻ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണു കരാർ കാലാവധി 40 വർഷമായി നീട്ടിയത്.
എഗ്രിമെന്റ് വയ്ക്കുന്നതു മുതൽ 40 വർഷമാണു കരാർ. രണ്ടാഘട്ട പ്രവർത്തനം 30 വർഷത്തിന് മുൻപായി നടത്തുകയാണെങ്കിൽ മാത്രമേ 20 വർഷത്തെ കാലാവധി നീട്ടി കൊടുക്കുകയുള്ളു. തുറമുഖ നടത്തിപ്പിന്റെ 15-ാം വർഷം അവസാനിക്കുന്നതു മുതൽ വരുമാന വിഹിതം സംസ്ഥാനത്തിനു ലഭിക്കും. തുടക്കത്തിൽ വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാനത്തിനു ലഭിക്കും. തുടർന്ന് ഓരോ വർഷവും ഓരോ ശതമാനം വീതം കൂടി പരമാവധി 40 ശതമാനം വരെ ആകും.
മെയിന്റനൻസും ഡ്രെഡ്ജിഗും ഉൾപ്പെടെ മുഴുവൻ ജോലികളും കരാറുകാരൻ തന്നെ നടത്തണം. 2010ലെ ടെൻഡറിൽ ഇതു സംസ്ഥാന സർക്കാരിന്റെ ചുമതലയായിരുന്നു. പോർട്ട് എസ്റ്റേറ്റിൽനിന്നു തുറമുഖ നടത്തിപ്പിന്റെ ഏഴാം വർഷം പൂർത്തിയാകുന്നതു മുതൽ 10 ശതമാനം വരുമാന വിഹിതം ലഭിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 2010ൽ അന്നത്തെ സർക്കാർ തയാറാക്കിയ കരാറും നിലവിൽ അംഗീകരിച്ച കരാറും തമ്മിൽ താരതമ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ കരാർ : സിഎജിയുടെ കണ്ടെത്തൽ ഉടൻ അന്വേഷിക്കണം: ഉമ്മൻ ചാണ്ടി
12:25 AM May 25, 2017 | Deepika.com