തിരുവനന്തപുരം: മലയാള ഭാഷാ ബിൽ പാസായാലും സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കാനാകുമോ? ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ 2015-ലെ മലയാള ഭാഷ ബില്ലിന്റെ ഗതി ഇതിനും ഉണ്ടാകുമോ? എല്ലാ മലയാളികളുടെയും ഏറെ നാളത്തെ പ്രതീക്ഷയായ മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ നിയമമാക്കാൻ നിയമസഭയിൽ അന്തിമ ചർച്ച നടക്കുന്പോഴും അംഗങ്ങളുടെ സംശയങ്ങൾക്ക് ഒരു കുറവുമില്ല. ബന്ധപ്പെട്ട മന്ത്രിമാർ മാറി മാറി മറുപടി പറഞ്ഞിട്ടും അവർ ചോദിച്ചുകൊണ്ടേയിരുന്നു.
മലയാളം നിർബന്ധമാക്കിയാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾ സ്കൂളുകളിൽ ഏതു ഭാഷ പഠിക്കണമെന്ന ആശങ്ക പങ്കുവച്ചതു കാസർഗോഡിന്റെ പ്രതിനിധികളായ പി.ബി. അബ്ദുൾ റസാക്കും എൻ.എ. നെല്ലിക്കുന്നുമായിരുന്നു. ഇവർക്കു പിന്തുണയുമായി ഒ. രാജഗോപാൽ കൂടിയെത്തിയതോടെ മൂവരും ചേർന്നായിരുന്നു ചോദ്യം. കാസർഗോഡുള്ള ഭാഷാ ന്യൂനപക്ഷ വിഭാഗക്കാർ കന്നടയും തുളുവുമൊക്കെയാണു സംസാരിക്കുന്നത്. കൂടാതെ മറ്റു ചില ഭാഷകളും ഉപയോഗിക്കുന്നവരുണ്ട്. ഇപ്പോൾ തുളുവും കന്നടയുമൊക്കെ ചേർന്ന ബ്യാരി ഭാഷയാണു അവർ സംസാരിക്കുന്നത്. സിനിമകളിൽ പോലും ഹിറ്റായതോടെ ബ്യാരി ഭാഷയും ഹിറ്റായെന്ന് അബ്ദുൾ റസാക്കിന്റെ സാക്ഷ്യപ്പെടുത്തൽ.
എന്തായാലും 2015ലെ മലയാള ഭാഷാ വ്യാപനവും പരിപാലനവും ബില്ലിനു സംഭവിച്ച പോലെയുള്ള സാങ്കേതിക പിഴവുകളൊന്നും ഇപ്പോഴത്തെ മലയാള ഭാഷ നിർബന്ധിത ഭാഷാ ബില്ലിനു സംഭവിക്കില്ലെന്നു കെ.എം. മാണിയുടെ ക്രമപ്രശ്നത്തിനു നിയമ മന്ത്രി എ.കെ. ബാലൻ ഉറപ്പു നൽകി, ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കേണ്ടതില്ല.
കെ.സി. ജോസഫും ഷാഫി പറന്പിലും പി.കെ. അബ്ദു റബിനുമൊക്കെ വിയോജനക്കുറിപ്പു നൽകിയെങ്കിലും ചർച്ചകളിലൂടെയുള്ള സംശയ നിവാരണത്തിനൊടുവിൽ മലയാളത്തിന്റെ അഭിമാനമായ ബിൽ രാത്രിയോടെ സഭ പാസാക്കി.
രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം ആരംഭിച്ച ശൂന്യവേള മുതൽ സഭ സംഘർഷഭരിതമായിരുന്നു. ശൂന്യവേളയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പോരും ഭരണ സ്തംഭനവുമായി ബന്ധപ്പെട്ടു വി.ഡി. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ ഇന്നലെ പതിവിനു വിപരീതമായ പോരായിരുന്നു. സാധാരണ ഭരണ- പ്രതിപക്ഷങ്ങളാണ് ഏറ്റുമുട്ടുന്നതെങ്കിൽ ഇന്നലെ സ്പീക്കറും പ്രതിപക്ഷവും തമ്മിലായിരുന്നു യുദ്ധം.
മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഇടനിലക്കാരനായി കൃഷി വകുപ്പിനു കീഴിലെ ഹോർട്ടി കോർപിനു പച്ചക്കറി എത്തിക്കെന്നായിരുന്നു ആരോപണം. ഹോർട്ടി കോർപ് ഗോപിനാഥിന്റെ കന്പനിക്ക് യഥാസമയം പണം നൽകുന്നുണ്ടെങ്കിലും വട്ടവടയിലെ കർഷകർക്കു കന്പനി പണം നൽകാറില്ലെന്നായിരുന്നു ആരോപണം.
നോട്ടീസിൽ എഴുതി നൽകാത്ത ആരോപണങ്ങൾ സഭയിൽ ഉന്നയിക്കരുതെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിർദേശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്പീക്കർക്കെതിരേ മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു. മറു ഭാഗത്തു വെല്ലുവിളിയുമായി ഭരണ പക്ഷവും. ചട്ടം ലംഘിക്കരുതെന്ന സ്പീക്കറുടെ പരാമർശത്തിനു വി.ഡി. സതീശൻ മറുപടി നൽകി. ഇത്തവണ പ്രശ്നം ഉണ്ടാക്കിയതു സ്പീക്കറല്ലേ എന്നായിരുന്നു സതീശന്റെ ചോദ്യം. ഇതോടെ ബഹളവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കർക്കു നേരെ സ്ഥിരമായി ആക്രോശിക്കുന്നതു ശരിയല്ലെന്നും സ്പീക്കർക്കു ചില അധികാരങ്ങൾ ഉണ്ടെന്നു മറക്കരുതെന്നും സ്പീക്കർ ഓർമിപ്പിച്ചു. ഇതോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു നിയമസഭയിലെ അതിക്രമത്തിനിടയിൽ കസേര തള്ളിയിടാൻ ശ്രമിക്കുന്ന ശ്രീരാമകൃഷ്ണന്റെ ചിത്രമുള്ള ബോർഡ് പ്രതിപക്ഷം ഉയർത്തി കാട്ടി. തുടർന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി സ്പീക്കർക്കെതിരേ തിരിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽനിന്നു സീറ്റുകളിലേക്കു മടങ്ങി.
ഐഎഎസുകാരെ കയറൂരി വിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷവും കേരള കോണ്ഗ്രസ്- എമ്മും ബിജെപിയും നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. റബർ കർഷകരുടെ രക്ഷയ്ക്കായി റബർ ബോർഡിന്റെ ആസ്ഥാനം കേരളത്തിൽനിന്നു മാറ്റരുതെന്നും വലിസ്ഥിരതാ പദ്ധതി പ്രകാരം സർക്കാർ നൽകുന്ന തുക 200 രൂപയെങ്കിലും ആക്കണമെന്നും ആവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണു പ്രമേയം അവതരിപ്പിച്ചത്. നിയമസഭയുടെ ചട്ടം 118 അനുസരിച്ചുള്ള പ്രമേയത്തിൽ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.എം. മാണി, മോൻസ് ജോസഫ്, പി.സി. ജോർജ്, മാത്യു.ടി. തോമസ്, രാജു ഏബ്രഹാം, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു.
പണ്ടൊക്കെ കുട്ടികളെ ഉറക്കാൻ പോത്താബിയുടെ പേരായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴാകട്ടെ കിഫ്ബിയുടെ പേരു പറഞ്ഞാണ് അമ്മമാർ കുട്ടികളെ ഉറക്കുന്നതെന്നായിരുന്നു ഉപധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു കൊണ്ടു മഞ്ഞളാംകുഴി അലിയുടെ പരാമർശം. റേഷൻകടയിൽ അരിയില്ലെങ്കിലും കിഫ്ബി വഴി ശരിയാക്കാമെന്നാണു പറയുന്നത്. എന്നാൽ, മൂലയ്ക്കിരുത്തിയിരുന്ന കിഫ്ബിയെന്ന കുട്ടിയെ കുളിപ്പിച്ച് ഒരുക്കി നല്ല ഭക്ഷണവും മരുന്നും നൽകി തടിച്ചു കൊഴുത്തപ്പോൾ പയ്യനു പിന്നിൽ പെണ്കുട്ടികളുടെ പട തന്നെ കൂടിയിരുക്കുകയാണെന്നായിരുന്നു രാജു ഏബ്രാഹാമിന്റെ മറുപടി. കിഫ്ബി വഴി നടപ്പാക്കുന്ന 15,000 കോടി രൂപയുടെ പദ്ധതികൾക്കു ഭരണാനുമതി നൽകിയതോടെ പ്രതിപക്ഷവും ഇതിനൊപ്പം ചേർന്നിരിക്കുകയാണെന്നാണു രാജുവിന്റെ കണ്ടെത്തൽ.
ഒരു വർഷമായിട്ടും എൽഡിഎഫ് സർക്കാരിന്റെ അവ്യക്തത ഇനിയും മാറിയിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു അനൂപ് ജേക്കബിന്റെ ആരോപണം. ഐഎഎസുകാരുടെ തർക്കം വിഷയം ചർച്ചയിൽ പരാമർശിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ പരിശോധിക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ഡോ. എം.കെ മുനീറിന്റെ ആവശ്യം.
നിയമസഭാവലോകനം/ കെ. ഇന്ദ്രജിത്ത്
മലയാളവും ബ്യാരി ഭാഷയും
12:07 AM May 25, 2017 | Deepika.com