പാലാ: കരുണയുടെ സ്നേഹം ആവോളം അനുഭവിച്ച, കർത്താവിന്റെ സ്നേഹത്തിന്റെ സവിശേഷതകൾ എല്ലാം സ്വന്തമാക്കിയ, തിരുഹൃദയദാസൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച, ഒരു യഥാർഥ തിരുഹൃദയഭക്തനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചനെന്നു തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ധന്യൻ മത്തായിയച്ചന്റെ 82-ാം ചരമവാർഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രൊവിൻഷ്യൽ കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വിശുദ്ധനായ പുരോഹിതൻ, തീക്ഷ്ണതയുള്ള മിഷനറി, സാമൂഹിക പരിഷ്കർത്താവ്, അഗതികളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണന കാണിച്ച വ്യക്തിയായിരുന്നു ഈ ധന്യാത്മാവെന്നും ആർച്ച് ബിഷപ് പറഞ്ഞു.
സഭയുടെ സ്വരവും പാലായുടെ നിറസാന്നിധ്യവും വലിയൊരു ആധ്യാത്മിക സ്രോതസുമായ തുറന്ന ഒരു പുസ്തകമായിരുന്നു ധന്യൻ മത്തായിയച്ചനെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ധന്യൻ മത്തായിയച്ചന്റെ കബറിടത്തിങ്കൽ പ്രാർഥനാശുശ്രൂഷ നടത്തി സന്ദേശം നൽകുകയായിരുന്നു ബിഷപ്. തുടർന്നു നടന്ന ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനു ഭക്തജനങ്ങൾ തിരുക്കർമങ്ങളിലും ശ്രാദ്ധസദ്യയിലും പങ്കെടുത്തു.
ധന്യൻ മത്തായിയച്ചൻ ദൈവസ്നേഹം തൊട്ടറിഞ്ഞ വ്യക്തി: ആർച്ച് ബിഷപ് മാർ ഞരളക്കാട്ട്
01:10 AM May 24, 2017 | Deepika.com