തിരുവനന്തപുരം: ചരൽക്കുന്ന് ക്യാമ്പിൽ പാർട്ടി പ്രഖ്യാപിച്ച തീരുമാനത്തിൽ ഉറച്ചു നില്ക്കുമെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം. മാണി. കേരള കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉണ്ടായത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. ഒരു മുന്നണി ബന്ധത്തിന്റെയും സൂചനയല്ല. മുന്നണിബന്ധം സംബന്ധിച്ച് യുക്തമായ സമയത്ത് യുക്തമായ തീരുമാനം കൈക്കൊള്ളും. സ്വതന്ത്രമായ നിലപാടാണു നിലവിൽ പാർട്ടി സ്വീകരിക്കുന്നതെന്നും കെ.എം. മാണി കൂട്ടിച്ചേർത്തു.
കോട്ടയത്തെ സംഭവങ്ങൾ എൽഡിഎഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ലെന്നു കെ.എം. മാണി വ്യക്തമാക്കിയതായി പി.ജെ. ജോസഫ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു വിലയിരുത്തിയതായും പി.ജെ. ജോസഫ് പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിൽ കെ.എം. മാണിയുടെ മുറിയിൽ ഇന്നലെ രാത്രി 7.45 ന് ആരംഭിച്ച ചർച്ച ഒമ്പതോടെയാണ് അവസാനിച്ചത്. പാർട്ടിയുടെ രണ്ട് എംപിമാരും മുഴുവൻ എംഎൽഎമാരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കെതിരേ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ചതോടെ പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത ഉണ്ടായതായി വാർത്തയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ചർച്ചയിൽ സി.എഫ്. തോമസ് എംഎൽഎ അസുഖബാധിതനായിരുന്നതിനാൽ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് ഇന്നലെ വീണ്ടും പാർട്ടിനേതാക്കൾ ചർച്ച നടത്തുകയും ചരൽക്കുന്ന് ക്യാമ്പിൽ സ്വീകരിച്ച നിലപാട് തുടരാൻ ധാരണയാകുകയും ചെയ്തത്.
ചരൽക്കുന്ന് നിലപാട് തുടരാൻ കേരള കോണ്‍ഗ്രസിൽ തീരുമാനം
01:05 AM May 24, 2017 | Deepika.com