തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ കൈക്കൊണ്ട വിവാദ ഭൂമി ഇടപാടുകളിലെ അന്വേഷണം സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യുഡിഎഫ് സർക്കാരിന്റെ മൂന്നു മാസത്തെ മന്ത്രിസഭാ തീരുമാനങ്ങൾ അന്വേഷിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഒരു വർഷമായിട്ടും ഒന്നും ചെയ്തിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു.
എഴുന്നൂറു ഫയലുകളിൽ 115 ഫയലുകൾ മന്ത്രിസഭ പരിഗണിച്ചെങ്കിലും വിജിലൻസ് അന്വേഷണത്തിനു ശിപാർശ ചെയ്തതുപോലും ഒരേയൊരു ഫയലിലാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
എന്നാൽ, മന്ത്രിസഭ തീരുമാനമെടുത്തശേഷം റദ്ദാക്കിയ മെത്രാൻ കായലിലേതു പോലെയുള്ള ഭൂമികൈമാറ്റ വിഷയങ്ങളിൽ അന്വേഷണം സംബന്ധിച്ച തീരുമാനം മന്ത്രിസഭ വൈകാതെ കൈക്കൊള്ളുമെന്നു മന്ത്രി വ്യക്തമാക്കി.
അടുത്ത വർഷം മുതൽ സംഭരിച്ച നെല്ലിന്റെ വില ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കും. ഈ വർഷത്തെ കുടിശിക കൊടുക്കുന്നതു സംബന്ധിച്ച് ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുന്ന കമ്പനി സംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ല. ടെൻഡർ വിളിച്ചു മാത്രമേ കമ്പനിയെ കണ്ടെത്തുകയുള്ളൂ. കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ ദിവസം തൊഴിൽ നൽകുന്നതിനായി തോട്ടണ്ടി ഇറക്കുമതി ആക്ഷേപമില്ലാതെ നടത്തുന്നതിനായി അർധസർക്കാർ കമ്പനി രൂപീകരിക്കും. കയർ, കശുവണ്ടി മേഖലകളിലെ പാവപ്പെട്ട തൊഴിലാളികൾക്ക് ഇരുന്നൂറു ദിവസമെങ്കിലും തൊഴിൽ നൽകുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും.
നടപ്പുവർഷം മുതൽ വാർഷിക പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. അഞ്ചു വർഷത്തേക്കു വികസനപ്രവർത്തനങ്ങൾക്കുള്ള അടിത്തറ കഴിഞ്ഞ ഒരു വർഷം കൊണ്ടു സൃഷ്ടിച്ചു എന്നും മന്ത്രി പറഞ്ഞു.
വിവാദ ഭൂമിദാനം: അന്വേഷണം വൈകാതെ തീരുമാനിക്കും: ധനമന്ത്രി
01:05 AM May 24, 2017 | Deepika.com