തിരുവനന്തപുരം : സംസ്ഥാനത്ത് ഇ-വേസ്റ്റ് റീസൈക്ലിംഗിന് നിയമം കൊണ്ടുവരുമെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. ഇ-വേസ്റ്റ് മാനേജ്മെന്റിന് 2012 -ൽ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ഇലക്ടോണിക് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ തന്നെ അതു റീ സൈക്കിൾ ചെയ്യണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതു നടക്കുന്നില്ല. ഇതു കർശനമാക്കാനാണു സംസ്ഥാനം പുതിയ നിയമം തയാറാക്കുന്നതിന് ആലോചിക്കുന്നത്.
ഇ-വേസ്റ്റ് റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ തയാറായ സംരംഭകർക്കു ഭൂമി അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ലഭ്യമാക്കും. സംസ്ഥാനത്ത് ഇ-വേസ്റ്റ് റീസൈക്ലിംഗ് പ്ലാന്റുകളില്ല. ഇവ ഹൈദരാബാദിലേക്കും തമിഴ്നാട്ടിലേക്കുമാണ് അയച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനും ഇതിനാവശ്യമായ സാങ്കേതിക സഹായം നൽകാനും ക്ലീൻ കേരള കന്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തുകൾക്കായി 179 അസിസ്റ്റന്റ് എൻജിനിയർ തസ്തിക സൃഷ്ടിക്കും
ഗ്രാമപഞ്ചായത്തുകൾക്കായി 179 അസിസ്റ്റന്റ് എൻജിനിയർ തസ്തിക സൃഷ്ടിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. തദേശസ്വയംഭരണ വകുപ്പിന് ഒരു ചീഫ് എൻജിനിയർ തസ്തിക സൃഷ്ടിക്കുന്നതു പരിഗണനയിലാണ്. തദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരെ പൊതു സർവീസിൽ കൊണ്ടുവരുന്നതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ടു നൽകാൻ എൽഎസ്ജി കമ്മീഷനെ ചുതലപ്പെടുത്തിയിട്ടുണ്ട്.
കമ്മീഷൻ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച തുടങ്ങി. ജീവനക്കാരുടെ ആനുകൂല്യങ്ങളെയോ ഉദ്യോഗക്കയറ്റത്തെയോ ബാധിക്കാതെ പൊതുസർവീസ് നടപ്പിലാക്കുകയാണ് ലക്ഷ്യം. നിലവിലെ പഞ്ചായത്തു സ്ഥാപനങ്ങളിൽ അധികമായുള്ള 560 ജീവനക്കാരെ കൂടുതൽ ജനസംഖ്യയുള്ളതും ഭൂവിസ്തൃതി കൂടിയതുമായ പഞ്ചായത്തുകളിലേക്കു നിയമിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും പ്രത്യേകം ചട്ടങ്ങൾ രൂപീകരിക്കും. ഇതിനായി രൂപപീകരിക്കപ്പെട്ട കമ്മിറ്റികൾ തയാറാക്കിയ കെട്ടിടനിർമാണ ചട്ടങ്ങളുടെ കരടു സർക്കാരിനു ലഭിച്ചു. കെട്ടിട നിർമാണത്തിനുള്ള അപേക്ഷകകൾ നൽകുന്നതിന് ഇ- ഫയലിംഗ്സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള ഭേദഗതികൾ നിലവിലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജലീൽ പറഞ്ഞു. ഷാഫി പറമ്പിൽ, വി.ടി. ബൽറാം, റോജി എം. ജോണ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഗ്നിശമനസേനയിൽ വനിതകളെ നിയമിക്കും
അഗ്നിശമന സേനയിൽ ഫയർ വിമൻമാരെ നിയമിക്കാനുള്ള നിർദേശം സർക്കാർ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യു സർവീസുകളിൽ ഏതൊക്കെ മേഖലകളിൽ വനിതകളുടെ സേവനം കാര്യക്ഷമമായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്നു വിശദമായ റിപ്പോർട്ടു നൽകാൻ ഫയർ ആൻഡ് റസ്ക്യു ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്. ശബരീനാഥന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ പൈതൃക മ്യൂസിയങ്ങൾ സജ്ജീകരിക്കും
പുരാവസ്തുക്കളുടെയും പൈതൃക ശേഷിപ്പുകളുടെയും ദൃശ്യവൽക്കരണത്തിനും പൊതുജനങ്ങളിൽ ഇവയുടെ സംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിനും എല്ലാ ജില്ലകളിലും ജില്ലാ പൈതൃകമ്യൂസിയങ്ങൾ സജ്ജീകരിക്കുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മ്യൂസിയത്തിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
ജൈവവളവും ജൈവകീടനാശിനിയും കൃഷിയിടത്തിൽ തന്നെ ഉൽപ്പാദിപ്പിക്കും
തിരുവനന്തപുരം : ജൈവവളവും ജൈവ കീടനാശിനിയും കൃഷിയിടത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനു നടപ്പു സാമ്പത്തിക വർഷം ഓരോ ബ്ലോക്കിലും അഞ്ചു യൂണിറ്റുകൾ തുടങ്ങുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. 146 ബ്ലോക്കുകളിലായി 730 ജൈവവള നിർമാണ യൂണിറ്റുകളാണ് ആരംഭിക്കുന്നത്. യൂണിറ്റ് ഒന്നിന് 5000 രൂപ വീതം 36.50 ലക്ഷം ധനസഹായം നൽകും. നിലവിൽ 66 ഇക്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ 100 ഇക്കോ ഷോപ്പുകൾ കൂടി തുടങ്ങും.
ജൈവവളത്തിന്റെയും ജൈവകീടനാശിനിയുടേയും ഗുണനിലവാരം പരിശോധിക്കും. ’ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി നടപ്പാക്കും. സ്വകാര്യ ഏജൻസികളിൽ നിന്നു വിത്തു വാങ്ങേണ്ട ആവശ്യമില്ല.
ഗുണനിലവാരമുള്ള വിത്തു സീഡ് അഥോറിറ്റി, നാഷണൽ സീഡ് കോർപറേഷൻ വഴിയും വിതരണം ചെയ്യും. ഒരു ഹെക്ടർ സ്ഥലത്തു പൂർണമായി ജൈവകൃഷി ചെയ്യുന്ന മോഡൽ ഫാമുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇ-വേസ്റ്റ് റീസൈക്ലിംഗ് നിയമം കൊണ്ടുവരും
12:58 AM May 24, 2017 | Deepika.com